ബോണക്കാട് പൊലീസ് നടപടി : പ്രതിഷേധം കടുപ്പിച്ച് ലത്തീന്‍ സഭ ; പൊലീസിന്റേത് നരനായാട്ടെന്ന് ഇടയലേഖനം

സര്‍ക്കാര്‍ വര്‍ഗീയ ശക്തികള്‍ക്ക് കുടപിടിക്കുകയാണ്. വിശ്വാസികളോട് സഹനസമരത്തിന് ഒരുങ്ങാനും ഇടയലേഖനത്തില്‍ സഭ ആവശ്യപ്പെട്ടു
ബോണക്കാട് പൊലീസ് നടപടി : പ്രതിഷേധം കടുപ്പിച്ച് ലത്തീന്‍ സഭ ; പൊലീസിന്റേത് നരനായാട്ടെന്ന് ഇടയലേഖനം

തിരുവനന്തപുരം : ബോണക്കാട് കുരിശുമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ പ്രതിഷേധം കടുപ്പിക്കുന്നു. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്ക് കീഴിലുളള ദേവാലയങ്ങളില്‍ ഇടയലേഖനം വായിച്ചു. പൊലീസിന്റേത് ഏകപക്ഷീയമായ നടപടിയാണെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു. 

സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം. വിശ്വാസികളെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. സര്‍ക്കാര്‍ വര്‍ഗീയ ശക്തികള്‍ക്ക് കുടപിടിക്കുകയാണ്. സര്‍ക്കാര്‍ ഇനിയും മൗനം പാലിക്കരുതെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു. കേരളം ഇതുവരെ കാണാത്ത നരനായാട്ടാണ് പൊലീസ് നടത്തിയത് . മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഇടയലേഖനം ആവശ്യപ്പെട്ടു. 

വനംവകുപ്പ് ആദ്യം നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നോട്ട് പോകുന്നതാണ് പിന്നീട് കണ്ടത്. വിശ്വാസികളോട് സഹനസമരത്തിന് ഒരുങ്ങാനും ഇടയലേഖനത്തില്‍ സഭ ആവശ്യപ്പെട്ടു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ വൈദികരും കന്യാസ്ത്രീകളും അടക്കമുള്ള വിശ്വാസിസമൂഹം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധമാര്‍ച്ചും ഉപവാസ സമരവും നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധദിനം ആചരിച്ചു.

കഴിഞ്ഞദിവസം ബോണക്കാടും വിതുരയിലും നടന്ന  സംഭവങ്ങളില്‍ ബാഹ്യ ഇടപെടലുണ്ടായെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും രൂപത ആവശ്യപ്പെടുന്നു. ഉപാധികളൊന്നുമില്ലാതെ, തീര്‍ത്ഥാടനത്തിന് അനുമതി ലഭിക്കും വരെ സമരം തുടരും. നെയ്യാറ്റിന്‍കര  ബിഷപ്പ് ഹൗസിന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനത്തില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com