'ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണ്. ബല്‍റാം ടി.പി ചന്ദ്രശേഖരന്‍ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ട് ' പരിഹാസവുമായി കെ എം ഷാജി

"മതവിശ്വാസത്തെയും സാംസ്‌കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. എന്നാല്‍ എകെജിയെ വിമര്‍ശിക്കരുത് "
'ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണ്. ബല്‍റാം ടി.പി ചന്ദ്രശേഖരന്‍ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ട് ' പരിഹാസവുമായി കെ എം ഷാജി

മലപ്പുറം :  എകെജിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍, വി ടി ബല്‍റാം എംഎല്‍എയ്ക്ക് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജി രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലാണ് ബല്‍റാമിന്റെ പരാമര്‍ശത്തെ ഷാജി പിന്തുണച്ചത്. 'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. മതവിശ്വാസത്തെയും സാംസ്‌കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. എന്നാല്‍ എകെജിയെ വിമര്‍ശിക്കരുതെന്നും' ഷാജി പരിഹസിച്ചു.


'ആത്മകഥ പോലും വിമര്‍ശനാത്മകമായി വായിക്കരുത്. വായിച്ചാല്‍ ഓഫിസ് തല്ലിത്തകര്‍ക്കും, കിട്ടിയാല്‍ കൈകാര്യം ചെയ്യും.  വി.ടി.ബല്‍റാം ടി.പി.ചന്ദ്രശേഖരന്‍ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണ്.' ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ബല്‍റാമിനെ അനുകൂലിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് കെ എംഷാജിയും പിന്തുണ അറിയിച്ചത്. അതേസമയം ബല്‍റാമിന്റെ പരാമര്‍ശത്തെ മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് എം കെ മുനീര്‍ തള്ളിപ്പറഞ്ഞിരുന്നു. ബല്‍റാമിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍, അദ്ദേഹത്തിനെതിരെ നടക്കുന്നതു ഫാഷിസത്തിന്റെ വികൃതമുഖമാണെന്നുമാണ് മുനീര്‍ അഭിപ്രായപ്പെട്ടത്.

കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. സഖാക്കളുടെ ആക്ഷേപവും, മോര്‍ഫിങ്ങും, മതനിന്ദയും, വ്യാജ ആരോപണങ്ങളും ആവിഷ്‌കാരത്തിന്റെ പരിധിയിലാണ് വരുന്നത്. മത വിശ്വാസത്തെയും, സാംസ്‌കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമാണ്. എന്നാല്‍ എ കെ ജിയെ വിമര്‍ശിക്കരുത്.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും, മന്‍മോഹനെ ആക്ഷേപിച്ചതും ആവിഷ്‌കാരമാണ്. എന്നാല്‍ എ കെ ജിയെ തൊട്ടു കളിക്കരുത്. ആത്മകഥ പോലും വിമര്‍ശനാത്മകമായി വായിക്കരുത്. വായിച്ചാല്‍ ഓഫിസ് തല്ലിത്തകര്‍ക്കും, കിട്ടിയാല്‍ കൈകാര്യം ചെയ്യും.

ഏ കെ ജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ, വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാം.പക്ഷെ,കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഈയൊരു തിരിച്ചറിവ് മാധ്യമസാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഇടതു പക്ഷക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാല്‍ മലിനമാകുമായിരുന്നില്ല.

കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയല്‍പക്കത്തെ വീട്ടിലേക്കിടുന്ന പണിയായിരുന്നു ഇടതുപക്ഷം നിര്‍വഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യന്‍ ' ഇതാ നിങ്ങളുടെ മാലിന്യം ' എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയല്‍ക്കാരന്റെ വീട്ടിലേക്ക് തിരിച്ച് നിക്ഷേപിച്ചിരിക്കുന്നു. അത് കണ്ട അയല്‍ക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയല്‍ക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാള്‍ നിനക്ക് തിരിച്ചറിവ് നല്‍കിയിരിക്കുകയാണ്.

ആവിഷ്‌കാരം ഞങ്ങളുടെ മാത്രം പ്രിവിലേജാണ്. നിങ്ങളുടേതല്ല. വി.ടി ബല്‍റാം ടി.പി ചന്ദ്രശേഖരന്‍ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com