തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ പണം പാര്‍ട്ടി നല്‍കുമെന്ന് മന്ത്രി
കടകംപള്ളി സുരേന്ദ്രന്‍. എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്നും അത് പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റാനുള്ള ശ്രമം പുറത്തു വന്നതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.
അതിനിടയില്‍ യാത്രക്കായി ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും തുക നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസറിഞ്ഞുകൊണ്ടല്ല എന്ന് വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ഇക്കാര്യം അറിഞ്ഞ ഉടന്‍ തന്നെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
നിയമപരമായി യാത്ര അനുവദനീയമാണെങ്കിലും എല്‍ഡിഎഫ് നയമല്ല എന്നതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പണം റിലീസ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംഭവത്തില്‍ റവന്യൂ സെക്രട്ടറിയോട് റവന്യൂ മന്ത്രി വിശദീകരണം തേടി.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള തുക ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നും അനുവദിക്കണമെന്നായിരുന്നു റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ ഉത്തരവ്.
എന്നാല്‍ ഇത്തരത്തില്‍ യാത്രക്കായി ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും തുക നീക്കിയത് മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിഞ്ഞുകൊണ്ടല്ല. ഉത്തരവിറക്കുന്നതിന് മുന്‍പ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിനോട് ഇക്കാര്യം ആരാഞ്ഞതുമില്ലെന്ന് ഓഫീസ് വ്യക്തമാക്കുന്നു.
ഹെലികോപ്റ്റര്‍ നല്‍കിയത് ഡിജിപി ഇടപെട്ടിട്ടാണെന്ന് വിശദീകരണവുമായി വിമാന കമ്പനിയായ ചിപ്‌സന്‍ ഏവിയേഷനും രംഗത്തെത്തി. ബെംഗളൂരുവില്‍ നിന്ന് ഹെലികോപ്റ്റര്‍ കൊണ്ടുവരാനായിരുന്നു ധാരണ. 13 ലക്ഷമായിരുന്നു വാടക നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹെലികോപ്റ്റര്‍ മൈസൂരില്‍ നിന്ന് എത്തിക്കാനായി. ഇത് കാരണം വാടക എട്ടു ലക്ഷമായി കുറച്ചെന്നും കമ്പനി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ