സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജി ചെമലേശ്വറിനെ സന്ദര്‍ശിച്ച സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയെ രാജ്യദ്രോഹി എന്നുവിളിച്ച ബിജപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. രാജ്യദ്രോഹികളായ സംഘികള്‍ തുറന്ന് കാട്ടപ്പെടുമ്പോള്‍ ഭ്രാന്തിളകുന്ന സുരേന്ദ്രന്‍മാരോട്, അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ തുറന്ന് കാട്ടപ്പെടുമ്പോള്‍ ഭ്രാന്തിളകിയിട്ട് കാര്യമില്ല.എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മഹേഷ് സുരേന്ദ്രനും സംഘപരിവാറിനും എതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
മനുഷ്യരെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ആള്‍ക്കൂട്ടകൊലക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന സംഘ പരിവാര്‍ തീവ്രവാദികള്‍ അധികാരത്തിന്റെ ഹുങ്കില്‍ അഴിഞ്ഞാടുകയാണ്. അതിന് മറയിടാന്‍ ആരെയും അവര്‍ രാജ്യദ്രോഹികളാക്കും. ആര്‍എസ്എസ്സിന്റെ അതേ പാതയില്‍ സഞ്ചരിക്കുന്ന ഐ എസ് തീവ്രവാദികളുമായി കമ്യൂണിസ്റ്റുകാരെ താരതമ്യപ്പെട്ടത്താന്‍ സുരേന്ദ്രന്മാര്‍ കാണിക്കുന്ന വിവരക്കേട് അതിനുദാഹരണമാണ്. കക്കത്ത് പറയുന്നു.
ജസ്റ്റീസ് ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണ് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജക്കെതിരെ ഇയാളുടെ ഹാലിളക്കം.ഇത് കേട്ടാല്‍ തോന്നും ചെലമേശ്വര്‍ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയോ മറ്റോ ആണെന്ന്.
കോടതി നടപടികള്‍ നിര്‍ത്തിവെച്ച് പത്രസമ്മേളനം നടത്തിയ രാജ്യത്തെ പരമോന്നത നീതീ പീഠത്തിലെ നാല് ജഡ്ജിമാരും പറഞ്ഞത് ഈ ലോകം കേട്ടതാണ്.'ഞങ്ങളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഈ സ്ഥാപനത്തെ ( സുപ്രീം കോടതി) സംരക്ഷിക്കാനായില്ലെങ്കില്‍ രാജ്യത്തെ ജനാധിപത്യം അപകടത്തിലാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.'എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയുക വഴി ഞങ്ങളുടെ ചുമതല നിര്‍വഹിക്കുകയാണ് ചെയ്യന്നതെന്നാണ് അവര്‍ പറഞ്ഞത്.
കുറച്ച് മാസങ്ങളായി ക്രമവിരുദ്ധമായ കാര്യങ്ങളാണ് സുപ്രീം കോടതിയില്‍ നടക്കുന്നത് എന്ന് പറഞ്ഞ ജഡ്ജിമാരെ ഇത്തരം ഒരു തുറന്ന് പറച്ചിലിലേക്ക് എത്തിച്ച കാര്യങ്ങള്‍ എന്താണെന്ന് രാജ്യം ചര്‍ച്ച ചെയ്യമ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ രാജ്യസ്‌നേഹം അളക്കാനുള്ള സ്‌കെയിലുമായി ഇറങ്ങിയാലൊന്നും നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല.
എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും എന്നതിന്റെ തെളിവാണ് ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണക്കിടെ സിബിഐ കോടതിയുടെ പ്രത്യേക ജഡ്ജി ബി.എച്ച് ലോയയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍. പ്രസ്തുത കേസ് വെള്ളിയാഴ്ച സുപ്രീം കോടതിയുടെ മുന്നില്‍ വന്നപ്പോഴാണ് ജഡ്ജിമാര്‍ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നതെന്നത് ശ്രദ്ധേയമാണ്, മഹേഷ് പറയുന്നു.
ലോയയുടെത് ഹൃദയ സ്തംഭന മരണമെന്ന് എഴുതി തള്ളിയ കേസ് ഇന്ന് പുതിയ വഴിത്തിരിവിലാണ്. ബിജെപിദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ ലോയക്ക്100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു എന്ന വിവരങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്. അമിത് ഷായെ രക്ഷിക്കാന്‍ പണമുടക്കാന്‍ സന്നദ്ധമായിരിക്കുക ഐഎസ് തീവ്രവാദികളായിരിക്കില്ലല്ലോ. സുരേന്ദ്രന്മാര്‍ പറയുന്നത് പോലെ ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഈ രാജ്യത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക് വൈകിയാണെങ്കിലും നീതീ കിട്ടും എന്നതിന്റെ ഉറപ്പാണ് സുപ്രീം കോടതിയില്‍ ഉണ്ടായ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ഡി. രാജയുടെ മകളുടെ പേരില്‍ രാജ്യവിരുദ്ധ മുദ്രാവാക്യത്തെകുറിച്ച് എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നത്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ ആരായാലും അവരെ ദേശവിരുദ്ധരുടെ പട്ടികയില്‍പ്പെടുത്തി വേട്ടയാടുന്ന സംഘികളുടെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ശ്രമങ്ങള്‍ തിരിച്ചറിയുന്ന വരാണ് ഇവിടെ ജീവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം പോലുംഇല്ലെന്നാണ് ഇത്തരം ആരോപണങ്ങളിലൂടെ നിങ്ങള്‍ തെളിയിക്കുന്നത്. മഹേഷ് കക്കത്ത് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ