അമല പോള്‍ പറയുന്നത് നുണ; വാടക രസീത് വ്യാജമെന്ന് അന്വേഷണസംഘം; മുന്‍കൂര്‍ ജാമ്യം ലഭിച്ചു

പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമല പോളിന്റെ മൊഴികള്‍ നുണയെന്ന് ക്രൈം ബ്രാഞ്ച്
അമല പോള്‍ പറയുന്നത് നുണ; വാടക രസീത് വ്യാജമെന്ന് അന്വേഷണസംഘം; മുന്‍കൂര്‍ ജാമ്യം ലഭിച്ചു

തിരുവനന്തപുരം: പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമല പോളിന്റെ മൊഴികള്‍ നുണയെന്ന് ക്രൈം ബ്രാഞ്ച്. രജിട്രേഷന് വേണ്ടി ഹാജരാക്കിയ വാടക രസീത് കൃത്രിമമായി ചമച്ചതാണെന്നും അന്വേഷണ സംഘം കണ്ടെത്തി. നടിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം അമല പോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നുമുള്ള നിബന്ധനകളോടെയാണ് ജാമ്യം. 

പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ ആഡംബരക്കാര്‍ രജിസ്റ്റര്‍ ചെയ്ത് ഇരുപത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചതിലാണ് അമലക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം അേേന്വഷണ സംഘത്തിന് മുന്നില്‍ ഹാജരായ അമല, നികുതി വെട്ടിച്ചില്ലെന്ന് മൊഴി നല്‍കിയിരുന്നു. സിനിമ ഷൂട്ടിങ്ങിന് പോകുമ്പോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ സ്ഥിരമായി വാടകവീടുണ്ടെന്നും ആ മേല്‍വിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത് എന്നുമായിരുന്നു മൊഴി. ക്രൈംബ്രാഞ്ച് പുതുച്ചേരിയില്‍ നടത്തിയ അന്വേഷണത്തില്‍ അമല വാടക വീടെന്ന് അവകാശപ്പെട്ട വീട് കണ്ടെത്തിയിരുന്നു. 

പല കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നുനില അപ്പാര്‍ട്ട്‌മെന്റാണത്. അമല പോള്‍ പറയുന്ന ഇതേ വീടിന്റെ മേല്‍വിലാസത്തില്‍ മറ്റ് പലരും കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് അമല പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാടകവീടല്ലെന്ന് ക്രൈം ബാഞ്ച് വിലയിരുത്തുന്നു. 

2017 ഓഗസ്റ്റ് 9നാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. അമല പോള്‍ ഹാജരാക്കിയ ബില്ലുകള്‍ പ്രകാരം വീട് വാടകക്കെടുത്തിരിക്കുന്നത് ഓഗസ്റ്റ് ഒന്നിനും. കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വെറും 9 ദിവസം മുന്‍പ് വാടക വീടെടുത്തത് നികുതി വെട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാവാമെന്നും അല്ലെങ്കില്‍ വാടകരസീത് വ്യാജമായി തയ്യാറാക്കിയതാണെന്നും ക്രൈം ബ്രാഞ്ച് ഉറപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com