നമ്മുടെ ഇടതുപക്ഷ സഖാക്കള്‍ ഈ അര്‍ഥങ്ങള്‍ മറന്നു പോകുന്നതെങ്ങനെ; സ്വരാജിന് ശാരദക്കുട്ടിയുടെ മറുപടി

സ്വരാജിന്റെ വിശദീകരണത്തിലെ ചില ഭയങ്ങളെ തുറന്നു കാട്ടി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.
നമ്മുടെ ഇടതുപക്ഷ സഖാക്കള്‍ ഈ അര്‍ഥങ്ങള്‍ മറന്നു പോകുന്നതെങ്ങനെ; സ്വരാജിന് ശാരദക്കുട്ടിയുടെ മറുപടി

മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ എം സ്വരാജ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫഌറ്റില്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരെയും തേജോവധം ചെയ്യുന്ന രീതിയില്‍ നടത്തിയ പ്രചരണത്തിനെതിരെ ഷാനി കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ശേഷം എം സ്വരാജ് വിഷയത്തില്‍ ഫെയ്‌സ്ബുക്ക് വഴി പ്രതികരിക്കുകയുണ്ടായി. എന്നാല്‍ സ്വരാജിന്റെ വിശദീകരണത്തിലെ ചില ഭയങ്ങളെ തുറന്നു കാട്ടി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.

ഏതൊരു സാധാരണ മലയാളിയേയുംകാള്‍ അല്പം പിന്നിലാണ് ഈ വിഷയത്തില്‍ ഇടതുപക്ഷ ആണ്‍/പെണ്‍ സഖാക്കള്‍ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാകുന്നില്ല. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുംബ വ്യവഹാരത്തിനകത്ത് മെയില്‍ ഷോവനിസം ഒരുറച്ച യാഥാര്‍ഥ്യമായിത്തന്നെ നില്‍ക്കുകയാണ്. ഒരു സാധാരണ കുടുംബ വ്യവഹാരത്തിനു പുറത്തേക്കു കടക്കാന്‍ അവര്‍ക്കെന്താണ് കഴിയാതെ പോകുന്നത്?- ശാരദക്കുട്ടി ചോദിച്ചു

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സഖാവ് M സ്വരാജ് എഴുതിയ fb പോസ്റ്റ് വായിച്ചു.

സ്നേഹിതയായ ഷാനി പ്രഭാകരനു നൽകിയ ഉറച്ച പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. ഷാനി ആ ആദരവ് അർഹിക്കുന്ന വ്യക്തിയാണ്. അതിനെ അങ്ങേയറ്റം ആദരിക്കുന്നു. എന്‍റെ’ സുഹൃത്ത്‌ എന്നാല്‍ ‘ഞാന്‍’ തന്നെ. അത്രമാത്രം പരസ്പരപൂരകമാണത്. . അവിടെ സുഖകരമായ ആത്മവിശ്വാസവും ആത്മാര്‍ഥമായ ആദരവും മാത്രം..

എന്നാൽ ലൈംഗികതയെ ആയുധമാക്കി സദാചാരപരമായി ആക്രമിക്കാൻ വരുന്നവരെ നേരിടുമ്പോൾ, നമ്മുടെ ഇടതു പക്ഷ സഖാക്കൾ ഈ അർഥങ്ങൾ മറന്നു പോകുന്നതെങ്ങനെ? ഉള്ളിലെ യാഥാസ്ഥിതിക കുടുംബബോധവും ഭീതികളും എത്ര പരിഹാസ്യമായാണ് വെളിപ്പെട്ടു പോകുന്നത്!!. 
AkG വിഷയത്തിൽ ബൽറാമിനെ നേരിടുമ്പോൾ സഖാക്കൾ നടത്തിയ ന്യായീകരണവാദത്തിലും ഇത് ഞാൻ സൂചിപ്പിച്ചതാണ്.

fb പോസ്റ്റിൽ "ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റ്" എന്ന വരിയിൽ സ്വരാജ് കൊളുത്തി വെച്ച ഒരു ഇരട്ടത്താപ്പിനെ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്. അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ്. ഭാര്യക്കു ഭർത്താവും ഭർത്താവിനു ഭാര്യയും പരസ്പരം കാവൽ നിൽക്കുന്ന ഒരു സദാചാര ബോധത്തിലാണ് ഇവരിപ്പോഴും വിശ്വസിക്കുന്നത്. ആ ഊന്നലാണ് സഖാക്കളുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖയാകുന്നത് എന്നത് സങ്കടകരമാണ്. ഭാര്യയില്ലാത്തപ്പോഴും, ഭർത്താവില്ലാത്തപ്പോഴും സ്നേഹിതയെ/ സ്നേഹിതനെ ഫ്ലാറ്റിലേക്കു വിളിക്കാനും സൽക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാൻ സൗകര്യം കൊടുക്കാനും നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? സഖാവ് എന്നത് വലിയ വാക്കാണ്. വലിയ ഒരർഥമുള്ള വാക്ക്. മനസ്സിന്റെയുൾപ്പെടെ എല്ലാ വാതിലുകളും നിർഭയരായി , മലർക്കെ തുറന്നു കൊടുക്കുന്നവരാണ് സഖാക്കൾ. അതറിയാതെ മൂലധനം വായിച്ചിട്ട് എന്തു കാര്യം?

ഏതൊരു സാധാരണ മലയാളിയേയുംകാൾ അല്പം പിന്നിലാണ് ഈ വിഷയത്തിൽ ഇടതുപക്ഷ ആൺ/പെൺ സഖാക്കൾ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാകുന്നില്ല. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുoബ വ്യവഹാരത്തിനകത്ത് മെയിൽ ഷോവനിസം ഒരുറച്ച യാഥാർഥ്യമായിത്തന്നെ നിൽക്കുകയാണ്. ഒരു സാധാരണ കുടുംബ വ്യവഹാരത്തിനു പുറത്തേക്കു കടക്കാൻ അവർക്കെന്താണ് കഴിയാതെ പോകുന്നത്?

അവൾ/ അവൻ ഞാൻ തന്നെ എന്നു പറയാൻ ധൈര്യപ്പെടുന്ന സഖാക്കൾ ഉണ്ടാവണം.

ഒരു റൂമിക്കഥ. സഖാക്കൾ വായിക്കണം

"ആരാണ്?"
അയാൾ പറഞ്ഞു ,"ഞാനാണ്"
"നമുക്ക് രണ്ടു പേർക്ക് ഈ മുറിയിൽ ഇടമില്ല" അവൾ പറഞ്ഞു
വാതിലടഞ്ഞു. ഒരു വർഷത്തെ ഏകാന്ത വാസത്തിനും വിയോഗത്തിനും ശേഷം അയാൾ വീണ്ടും വന്ന് വാതിലിൽ മുട്ടി
അവൾ ചോദിച്ചു
"ആരാണ്?"
അയാൾ പറഞ്ഞു
"ഇത് നീയാണ്"
അയാൾക്കു വേണ്ടി വാതിൽ തുറക്കപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com