തിരുവനന്തപുരം: പെറ്റി കേസ് ആരോപിച്ച് കൈക്കൂലി വാങ്ങിയ
പൊലീസുകാരനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ബന്ധുവിന്റെ ചികിത്സയ്ക്കായി പണവുമായി പോയ ബൈക്ക് യാത്രക്കാരനില്‍ നിന്ന് 700 രൂപ കൈക്കൂലിയായി വാങ്ങിയെന്ന പരാതിയെ തുടര്‍ന്നാണ് സിവില്‍ പൊലീസ് ഓഫിസര്‍ നവാസിനെ സസ്‌പെന്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ നെടുമങ്ങാട് കല്ലമ്പാറയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു ഹൈവേ പട്രോള്‍ വാഹനത്തിലെ എസ്‌ഐ ജ്യോതി കുമാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം.െ്രെഡവര്‍ ബൈജുവും സിവില്‍ പൊലീസ് ഓഫിസര്‍ നവാസും ഒപ്പമുണ്ടായിരുന്നു. മൂഴിയില്‍ ബേക്കറി കട നടത്തുന്ന സുധന്‍ ബൈക്കില്‍ ഈ വഴിയെത്തി. എസ്‌ഐയെയും കടന്നു സുധന്റെ വാഹനം പോയപ്പോള്‍ അകലെ നില്‍ക്കുകയായിരുന്ന നവാസ് കൈകാണിക്കുകയായിരുന്നു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നും മൂവായിരം രൂപ തന്നാല്‍ പോകാമെന്നും നവാസ് പറഞ്ഞതായി സുധന്‍ പറഞ്ഞു. താന്‍ മദ്യപിച്ചിട്ടില്ലെന്നും ബന്ധുവിന്റെ ആശുപത്രി ആവശ്യങ്ങള്‍ക്കായി പോകുകയാണെന്നും തന്റെ കയ്യില്‍ പണമില്ലെന്നും സുധന്‍ കരഞ്ഞുപറഞ്ഞു. ഒടുവില്‍ 2000 രൂപ ആവശ്യപ്പെട്ടത്രെ. തന്റെ കയ്യില്‍ 1200 രൂപയേ ഉള്ളൂവെന്ന് അറിയിച്ചപ്പോള്‍ നവാസ് 700 രൂപ വാങ്ങിയെന്നാണു പരാതി.
തുടര്‍ന്നു ബില്ല് പോലും നല്‍കാതെ സമീപത്തു നില്‍ക്കുന്ന എസ്‌ഐ അറിയണ്ട എന്നു പറഞ്ഞു നവാസ് സുധനെ പറഞ്ഞയയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തേണ്ട അത്യാവശ്യമായതിനാല്‍ ഈ സമയം സുധന്‍ പോയി. വൈകീട്ട് തിരികെ എത്തിയതിനു ശേഷം സുധന്‍ അടുപ്പമുള്ള പൊലീസുകാരോടു വിവരം പറഞ്ഞു. ഇതറിഞ്ഞ നെടുമങ്ങാട് ഡിവൈഎസ്പി അനില്‍ കുമാര്‍ സുധനെ വിളിക്കുകയായിരുന്നു. അതിനുശേഷം സുധന്റെ മൊഴിയും രേഖപ്പെടുത്തി. തുടര്‍ന്ന് ഇതു സംബന്ധിച്ചു ഡിവൈഎസ്പി റൂറല്‍ പൊലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
പരിശോധനയില്‍ നവാസിന്റെ കയ്യില്‍ അധിക പണം ഉണ്ടായിരുന്നതായി നെടുമങ്ങാട് ഡിവൈഎസ്പി അനില്‍ കുമാര്‍ വ്യക്തമാക്കി. പ്രാഥമിക പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഹൈവേ പട്രോള്‍ സംഘം ജോലി ആരംഭിക്കുന്നതിനു മുമ്പ് തന്റെ കൈവശം ഉള്ള പണം റജിസ്റ്ററില്‍ കുറിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ വഴി ഈ വിവരം അറിഞ്ഞ ഡിവൈഎസ്പി നവാസിനെ വൈകീട്ട് പരിശോധന നടത്തി. ഈ സമയം 1570 രൂപ കൈവശം ഉണ്ടായിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു. രാവിലെ റജിസ്റ്ററില്‍ 600 രൂപയാണ് നവാസ് കുറിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ