"ഞങ്ങളും ബഹിഷ്‌കരിക്കുന്നു" ;  ദീപ നിശാന്തിന് പിന്നാലെ,  ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികളും

ഇന്റര്‍സോണ്‍ നാടക മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഗുരുവായുരപ്പന്‍ കോളജ് വിദ്യാര്‍ത്ഥികളാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത്‌ 
"ഞങ്ങളും ബഹിഷ്‌കരിക്കുന്നു" ;  ദീപ നിശാന്തിന് പിന്നാലെ,  ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികളും

കോഴിക്കോട് :  താരസംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച് ഊര്‍മ്മിള ഉണ്ണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദീപ നിശാന്തിന് പിന്നാലെ, ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന, കോഴിക്കോട്ട് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് നാടക മല്‍സര ജേതാക്കളായ വിദ്യാര്‍ത്ഥികളും വ്യക്തമാക്കി. 

ഇന്റര്‍സോണ്‍ നാടക മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഗുരുവായുരപ്പന്‍ കോളജ് വിദ്യാര്‍ത്ഥികളായ ഉണ്ണി, ഗോകുല്‍ കെ ആര്‍, ആജയ് വിജയന്‍, കീര്‍ത്തന മുരളി, അപര്‍ണ വിനോദ്, രോഹിണി സജീര്‍, അംജത് അലി എന്നിവരാണ് നിലപാടുകള്‍ വ്യക്തമാക്കി ഫെസ്ബുക്കില്‍ കുറിപ്പ് ഇട്ടത്.

ഊര്‍മ്മിള ഉണ്ണിക്ക് ഒപ്പം വേദി പങ്കിടില്ലെന്ന് നിലപാടുമായി ദീപ നിശാന്ത് ആദ്യം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനാര്‍ഹരും പരിപാടി ബഹിഷ്‌കരിക്കുന്നതായി പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

ഞങ്ങളും ബഹിഷ്‌കരിക്കുന്നു 

ബഷീര്‍ പുരസ്‌കാര വേദിയില്‍ ഒരു എളിയ സമ്മാനം സ്വീകരിക്കുക എന്നത് ഞങ്ങളെ പോലെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്, കുറച്ച് ഡിഗ്രീ കുട്ടികള്‍ക്ക് അന്താരഷ്ട്ര പുരസ്‌ക്കാരം സ്വീകരിക്കുന്നത് പോലെയോ അല്ലെങ്കില്‍ അതിനൊപ്പമോ തന്നെയാണ്. പക്ഷെ നിലപാടുകളും ,'പൊളിറ്റിക്കല്‍' ആയിരിക്കുക എന്നതുമാണ് പ്രാധാന്യം എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ആയതിനാല്‍ ഇടംവലം നോക്കാതെ നാളെ നടക്കുന്ന ബഷീര്‍പുരസ്‌ക്കാര വേദിയില്‍ ഞങള്‍ കുറച്ചു കുട്ടികള്‍ പങ്കെടുക്കുന്നില്ല എന്ന് നിശ്ചയിച്ചിരിക്കുന്നു. (കാലിക്കറ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് മികച്ച നാടകമായി ഗുരുവായൂരപ്പന്‍ കോളേജിന്റെ നാടകം 'തൊട്ടപ്പന്‍' തിരഞ്ഞെടുക്കപ്പെട്ടതിനാണ് ഈ പുരസ്‌കാരത്തിന് ഞങ്ങള്‍ അര്‍ഹരായത്.)

അങ്ങേയറ്റം സ്ത്രീവിരുദ്ധവും,തികച്ചും യാഥാസ്ഥിതികവുമായ തീരുമാനമെടുത്ത മലയാള സിനിമാ സംഘടനയെ പിന്തുണച്ച ശ്രീമതി ഊര്‍മിള ഉണ്ണിയോടുള്ള പ്രതിഷേധസൂചകമായിട്ടാണ് ഇത്തരമൊരു നിലപാട് എന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ.ദീപാ നിഷാന്ത്, ദീപടീച്ചറുടെയും ഷാഹിന ബഷീറിന്റെയും തീരുമാനങ്ങള്‍ ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ.

കുറച്ചു പിള്ളാര് ആ പരിപാടി ബഹിഷ്‌കരിച്ചതുകൊണ്ട് എന്ന സംഭവിക്കാനാണ് എന്ന് ഗീര്‍വാണം വിടുന്നവരോട് : ഞങ്ങള്‍ പതിനേഴും പതിനെട്ടും വയസുള്ള ഡിഗ്രി പിള്ളേര് തന്നെ ,പലപ്പോഴും ഈ ഞങ്ങള്‍ ആകും നാളെയുടെ ഗതി നിര്‍ണയിക്കുന്നത്.

നിലപാടിനൊപ്പം, അവള്‍ക്കൊപ്പം

ഉണ്ണി
ഗോകുല്‍ കെ ആര്‍
ആജയ് വിജയന്‍
കീര്‍ത്തന മുരളി
അപര്‍ണ വിനോദ്
രോഹിണി സജീര്‍ 
അംജത് അലി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com