ലൈംഗിക പീഡനത്തില്‍ കര്‍ദ്ദിനാളിന് പരാതി ലഭിച്ചിരുന്നു; ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്; അന്വേഷണ സംഘം ജലന്ധറിലേക്ക്

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതിയുടെ മൊഴി - ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ജലന്ധറിലേക്ക് പോകും.  മറ്റ് അന്തേവാസികളയും അന്വേഷണ സംഘം ചോദ്യം ചെയ്യും
ലൈംഗിക പീഡനത്തില്‍ കര്‍ദ്ദിനാളിന് പരാതി ലഭിച്ചിരുന്നു; ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്; അന്വേഷണ സംഘം ജലന്ധറിലേക്ക്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതിയുടെ മൊഴി. അന്വേഷണസംഘത്തിന് മുന്നിലാണ് യുവതി മൊഴി നല്‍കിയത്. മൊഴിയെടുപ്പ് അവസാനിച്ചതിന് പി്ന്നാലെ രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് വൈക്കം ഡിവൈഎസ്പി പറഞ്ഞു.

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ജലന്ധറിലേക്ക് പോകും. മഠത്തിലെ മറ്റ് അന്തേവാസികളയും അന്വേഷണ സംഘം ചോദ്യം ചെയ്യും. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കുറ്റം ആരോപിച്ച് കര്‍്ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പരാതിക്കാരി പറഞ്ഞു. പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും പരാതി വ്യാജമാണെന്നും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു.

വൈരാഗ്യമാണ് തനിക്കെതിരായ കന്യാസ്ത്രീയുടെ പരാതിക്ക് കാരണമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ പ്രതികരിച്ചിരുന്നു. സത്യാവസ്ഥ തുറന്നു കാട്ടുമെന്നും കേരളത്തിലെത്തി കേസുമായി സഹകരിക്കുമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.  2014ല്‍ കുറവിലങ്ങാട് വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കത്തോലിക്കാ സഭയിലെ ജലന്ധര്‍  ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതി. 

എന്നാല്‍, അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നല്‍കുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ്പും എസ്പിക്ക് പരാതി നല്‍കി. ആദ്യം കിട്ടിയത് ബിഷപ്പിന്റെ പരാതിയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ 2014ല്‍ പരാതി നല്‍കാന്‍ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം

പരാതിയില്‍ നിന്ന് കന്യാസ്ത്രിയെ പിന്‍വലിക്കാന്‍ സഭാതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇവര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അനുനയ ശ്രമങ്ങള്‍ക്കായി ജലന്ധറില്‍നിന്നുള്ള സംഘം കേരളത്തിലെത്തുന്നുണ്ടെന്ന് സൂചനയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com