കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചെന്ന് പരാതി നൽകിയതിനെ തുടർന്ന്, തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി കന്യാസ്ത്രീ. ഇക്കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീ പൊലീസിൽ പരാതി നൽകി. തനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ്. മോശം സ്ത്രീയാണെന്ന് വരുത്തിത്തീർക്കുന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നത്. ഇതിനു പിന്നിൽ ബിഷപ്പുമായി ബന്ധപ്പെട്ടവരാണെന്നും അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
കന്യാസ്ത്രീയെ ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ച് കേസ് വഴിതിരിച്ചു വിടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. അതിനിടെ, പരാതി നൽകിയ കന്യാസ്ത്രീ അടക്കമുള്ളവരെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജലന്ധർ രൂപതയിൽനിന്നുള്ള വൈദികസംഘം കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളെ കണ്ട് ചർച്ച നടത്തിയതായാണ് സൂചന. സീറോ മലബാർ സഭ നേതൃത്വവുമായി ബന്ധപ്പെട്ടും അനുരഞ്ജന നീക്കം നടക്കുന്നുണ്ട്. മദർ സുപ്പീരിയർ പദവി തിരികെ നൽകുന്നത് അടക്കമുള്ള വാഗ്ദാനങ്ങൾ നൽകിയതായാണ് സൂചന. എന്നാൽ ഈ വാഗ്ദാനങ്ങളിൽ കന്യാസ്ത്രീ വഴങ്ങിയിട്ടില്ലെന്നാണ് വിവരം.
ജലന്ധർ രൂപതയിൽനിന്നുള്ള രണ്ട് കന്യാസ്ത്രീകൾ ഞായറാഴ്ച വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയെ കണ്ടിരുന്നു. മദർ സുപ്പീരിയറും മറ്റൊരു കന്യസ്ത്രീയുമാണ് ഡിവൈഎസ്പിയെ കണ്ടത്. പരാതിക്കാരിക്കെതിരെ ഉയർന്ന അവിഹിതബന്ധത്തിൽ അന്വേഷണം നടത്താൻ ബിഷപ് നിർദേശിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോൾ ബിഷപ്പിനെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കാൻ കാരണമെന്നും ഇവർ പൊലീസിനെ അറിയിച്ചതായാണ് റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ