കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഫോറന്‍സിക് വിഭാഗം കോണ്‍വെന്റില്‍ തെളിവെടുപ്പ് നടത്തി. കന്യാസ്്ത്രീയുടെ മൊഴി മജിസ്‌ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റി. ബലാത്സംഗം നടന്നുവെന്ന വെളിപ്പെടുത്തിയ കുറുവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് ഹോമിലെ മുറിയിലായിരുന്നു ഫോറന്‍സിക് സംഘത്തിന്റെ പരിശോധന.
തുടര്‍ പരിശോധനകള്‍ ഇനിയുമുണ്ടാകുമെന്ന് ഫോറന്‍സിക് ഉദ്യേഗസ്ഥര്‍ പറഞ്ഞു. ആരോപണവിധേയനായ ബിഷപ്പ്, മിഷനറീസ് ഓഫ് ജീസസിന്റെ ഉടമസ്ഥതയിലുള്ള കോണ്‍വെന്റില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. സന്ദര്‍ശക രജിസ്റ്ററില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സന്ദര്‍ശ രജിസ്റ്ററും ഫോറന്‍സിക് വിഭാഗം പരിശോധിച്ചു.അതില്‍വെട്ടി തിരുത്തല്‍ വരുത്തിയിട്ടില്ലെന്നും ഉറപ്പാക്കി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇടയ്ക്കിടെ കോണ്‍വെന്റ് സന്ദര്‍ശിച്ചിരുന്നുവെന്നാണ് ലഭിച്ച തെളിവുകളില്‍ നിന്ന വ്യക്തമായത്. പരാതി ഉന്നയിച്ച കന്യാസ്ത്രീയോടൊപ്പം കോണ്‍വെന്റില്‍ കഴിഞ്ഞിരുന്ന രണ്ട് അന്തേവാസികളില്‍ നിന്നുകൂടി സംഘം മൊഴിയെടുത്തു. ഇത് വരെ ആറ് അന്തേവാസികളുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ജലന്ധര്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും. ഇക്കാര്യം ഉന്നതഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഡിവൈഎസ്പി സുഭാഷ് പറഞ്ഞു. കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് സമാന്തരമായി നല്‍കിയ പരാതിയിലും അന്വേഷണം തുടരുകയാണ്. 2014 മുതല്‍ 2016വരെ നിരവധി തവണ ബിഷപ്പ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ