പത്തനംതിട്ട: കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്ന മൈഥിലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളും പത്രസമ്മേളനത്തിൽ പറഞ്ഞു. ദുരൂഹ മരണം ആത്മഹത്യയാക്കി എഴുതി തള്ളാനുള്ള പൊലീസിന്റെ നീക്കം ഉപേക്ഷിക്കണമെന്നും ഇവർ വ്യക്തമാക്കി. കടമ്മനിട്ട കാരുമല മേലേടത്ത് വീട്ടിൽ കെ.ആർ വിനോദിന്റെയും മഞ്ജുവിന്റേയും മകളായ മൈഥിലിയെ ജൂൺ 13ന് വൈകിട്ട് 4.15ന് വീട്ടിലെ അടുക്കളയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൈഥിലി മനോവിഷമം കൊണ്ട് ആത്മഹത്യ ചെയ്‌തതാണെന്ന പൊലീസ് റിപ്പോർട്ട് തെറ്റാണെന്നും മകൾ അത്മഹത്യ ചെയ്യേണ്ട സാഹചര്യം വീട്ടിലോ സ്‌കൂളിലോ ഉണ്ടായിരുന്നില്ലെന്നും പിതാവ് വിനോദ് വ്യക്തമാക്കി. സ്‌കൂളിലെ ആവശ്യത്തിന് മാതാവ് നൽകിയ 2000 രൂപ കുട്ടിയുടെ ബാഗിൽ ഉണ്ടായിരുന്നില്ലെന്നും മുൻപൊരിക്കലും വീട്ടിൽ വന്നിട്ടില്ലാത്ത സമീപവാസിയായ യുവാവ് മൈഥിലിയുടെ മരണ ശേഷം 2000 രൂപയുമായി തന്നെ സമീപിച്ചിരുന്നുവെന്നും വിനോദ് പറഞ്ഞു.
സ്‌കൂൾ യൂണിഫോമിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാഠപുസ്തകങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു. മുറിയുടെ വാതിൽ തുറന്നു കിടന്നിരുന്നു. വാരിക്കമ്പിയിൽ മൈഥിലിയുടെ മൃതദേഹം തൂങ്ങി നിന്ന മുണ്ടിന്റെ അഗ്രം മുറുക്കി കെട്ടിയിരുന്നില്ല. കഴുത്തിലും മുണ്ട് മുറുകിയ നിലയല്ലായിരുന്നു. കാൽപാദങ്ങൾ തറയിൽ ഉറപ്പിച്ച് നിൽക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിൽ കണ്ട വിരൽപ്പാടിനെക്കുറിച്ച് പിതാവ് പൊലീസിനെ അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണത്തിന് തയ്യാറായില്ലെന്നും ആരോപണങ്ങളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ