കുബേരയില്‍ കുടുങ്ങി, ജപ്തിയുടെ വക്കിലെത്തി; വീട്ടില്‍ കള്ളനോട്ടടിക്കാന്‍ ഉപദേശിച്ചത് പൂജാരി; സീരിയല്‍ നടിയെയും കുടുംബത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

സീരിയല്‍ നടിയും കുടുംബവും കള്ളനോട്ടടി സംഘവുമായി കൈകോര്‍ത്തത് വീട്ടില്‍ പൂജകളും പ്രാര്‍ത്ഥനയും നടത്തിയിരുന്ന പൂജാരിയുടെ നിര്‍ദേശപ്രകാരം.
കുബേരയില്‍ കുടുങ്ങി, ജപ്തിയുടെ വക്കിലെത്തി; വീട്ടില്‍ കള്ളനോട്ടടിക്കാന്‍ ഉപദേശിച്ചത് പൂജാരി; സീരിയല്‍ നടിയെയും കുടുംബത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

ഇടുക്കി: സീരിയല്‍ നടിയും കുടുംബവും കള്ളനോട്ടടി സംഘവുമായി കൈകോര്‍ത്തത് വീട്ടില്‍ പൂജകളും പ്രാര്‍ത്ഥനയും നടത്തിയിരുന്ന പൂജാരിയുടെ നിര്‍ദേശപ്രകാരം. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്ന സീരിയല്‍ നടിയുടെ കുടുംബത്തെ കള്ളനോട്ട് സംഘവുമായി ഇയാള്‍ ബന്ധപ്പെടുത്തിയത്. വീടുകളില്‍ പ്രാര്‍ഥനയും പൂജയും നടത്തുന്ന ഇയാള്‍ വയനാട് സ്വദേശിയാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

സിനിമാ, സീരിയല്‍ മേഖലകളില്‍ സ്വാമി എന്നറിയപ്പെടുന്ന ഇയാള്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പൂജ നടത്തിയിരുന്നു. അണക്കരയില്‍ നിന്ന് രണ്ടേകാല്‍ ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേര്‍ പിടിയിലായശേഷമാണ് പൊലീസ് ടിവി സീരിയല്‍ നടി ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

വ്യാജ നോട്ട് നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ കൊല്ലം മുളങ്കാടകം തിരുമുല്ലവാരത്തെ ഉഷസ് എന്ന വീട്ടില്‍ ഒരുക്കിയ സൂര്യ (36), അമ്മ രമാദേവി (56), സഹോദരി ശ്രുതി (29) എന്നിവരും നോട്ടുകള്‍ അച്ചടിച്ചിരുന്ന പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58), മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ (സാം44), കരുനാഗപ്പള്ളി ആദിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46) എന്നിവരുമാണു പിടിയിലായത്.

സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന കുടുംബമായിരുന്നു രമാദേവിയുടേതെന്നും വ്യാപാരികള്‍ക്കും മറ്റും ഇവര്‍ പണം പലിശയ്ക്കു നല്‍കിയിരുന്നെന്നും പൊലീസ് പറയുന്നു. പലിശ, പണമിടപാടു സ്ഥാപനങ്ങള്‍ക്കു നിയന്ത്രണം വന്നപ്പോള്‍ പലര്‍ക്കും കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നു. റൈസ് പുള്ളര്‍ ഇടപാടില്‍ ഒരുകോടി രൂപ നഷ്ടപ്പെടുകയും ചെയ്തു.

ഇതോടെ സാമ്പത്തികമായി തകര്‍ന്നപ്പോഴാണ് പൂജ നടത്താന്‍ സ്വാമി എത്തിയത്. കള്ളനോട്ട് നിര്‍മാണത്തിലൂടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാമെന്ന് ഉപദേശിച്ചത് ഇയാളാണെന്നു പൊലീസ് പറയുന്നു. ഇയാള്‍ മുഖേനയാണ് രമാദേവി കള്ളനോട്ട് നിര്‍മാണ സംഘത്തെ പരിചയപ്പെട്ടത്. 

200 രൂപയുടെ കള്ളനോട്ടു നിര്‍മിച്ച പ്രതികള്‍ അഞ്ഞൂറ് രൂപാ നോട്ടിന്റെ നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇത്തരത്തിലുള്ള 57 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കട്ടപ്പന സിഐ വിഎസ് അനില്‍കുമാര്‍, കുമളി സിഐ വികെ ജയപ്രകാശ്, പീരുമേട് സിഐ വി.ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. റൈസ് പുള്ളര്‍, നാഗമാണിക്യം തുടങ്ങിയവയുടെ ഇടപാടുകളുമായി ബന്ധമുള്ള ആളാണ് ലിയോ എന്നും മോഷണം, പീഡനം തുടങ്ങിയ അഞ്ചോളം കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. 

അതേസമയം രമാദേവിക്കു പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. രമാദേവിയുടെ വീട്ടില്‍ രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്കു സന്ദര്‍ശിക്കുമായിരുന്നുവെന്ന് അന്വേഷണസംഘത്തിനു വിവരം കിട്ടി. ഇതു സംബന്ധിച്ച തെളിവുകളും ലഭിച്ചു. 

യഥാര്‍ഥ നോട്ടിനെ വെല്ലുന്ന വാട്ടര്‍ മാര്‍ക്കും സെക്യൂരിറ്റി ത്രെഡും ഉള്ള വ്യാജനോട്ടാണ് സംഘം നിര്‍മിച്ചിരുന്നത്. അച്ചടി പൂര്‍ത്തിയാകാറായ 40 ലക്ഷത്തോളം രൂപയുടെ വ്യാജ കറന്‍സികളും രമാദേവിയുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

കുവൈത്തില്‍ സ്വര്‍ണക്കടയില്‍ ജോലി ചെയ്യവേ ഏതാനും വര്‍ഷം മുന്‍പു വാഹനാപകടത്തിലാണ് രമാദേവിയുടെ ഭര്‍ത്താവ് ശശികുമാര്‍ മരിച്ചത്. ആഘോഷമായി നടത്തിയ മകള്‍ സൂര്യയുടെ വിവാഹത്തിനു സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടില്ല. സാമ്പത്തികമായി തകര്‍ന്നതോടെ വീട് പണയം വച്ചു സഹകരണ ബാങ്കില്‍ നിന്ന് ഒരു കോടിയോളം രൂപ വായ്പയെടുത്തു. 

തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തിയപ്പോള്‍ വീട് സമീപത്തുള്ള ഒരാള്‍ക്കു വില്‍ക്കാന്‍ കരാറാക്കി. ഇയാളാണ് ബാങ്കിലെ കടം വീട്ടിയത്. തുടര്‍ന്നാണ് വയനാട് സ്വദേശിയായ സ്വാമിയുമായി അടുക്കുന്നതും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുന്നതും. സ്വാമിയടക്കം പന്ത്രണ്ടോളം പേര്‍ ഇനി പിടിയിലാകാനുണ്ടെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com