കൊച്ചി : എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞു. 15 അംഗ സംഘമാണ് അഭിമന്യുവിനെ ആക്രമിച്ചത്. പ്രതികളില്‍ ആറുപേര്‍ എറണാകുളം ജില്ലയിലെ നെട്ടൂര്‍ സ്വദേശികളാണ്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് വിളിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ എത്തിയതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇവരെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരാണ്.
പ്രതികള്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനിടെ കേസിലെ മുഖ്യപ്രതികള്‍ കേരളം വിട്ടതായും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബംഗളൂരു, കുടക്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുന്നത്.
ഒളിവിൽ കഴിയുന്ന ഒന്നാംപ്രതി വടുതല സ്വദേശി മുഹമ്മദ് അടക്കം 15 പേർ ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. നവാഗതരെ കാമ്പസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിക്കലും ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ- എസ്.ഡി.പി.ഐ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിന് ഒടുവിൽ അഭിമന്യുവിനെ നെഞ്ചിൽ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കാമ്പസിന്റെ മതിലിൽ എസ്.എഫ്.ഐയുടെ ചുവരെഴുത്തിന് മുകളിലായി കാമ്പസ് ഫ്രണ്ട് പോസ്റ്ററുകൾ പതിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ കീറിക്കളഞ്ഞു. വിവരം കോളജിലെ വിദ്യാർഥിയായ ഒന്നാംപ്രതി മുഹമ്മദ് വിളിച്ചറിയിച്ചതനുസരിച്ച് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട, ട്യൂബ് ലൈറ്റ്, തടിക്കഷ്ണം, മൂർച്ചയേറിയ ആയുധങ്ങൾ എന്നിവയുമായായിരുന്നു ആക്രമണമെന്നും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു.
അതിനിടെ, ആക്രമണം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടെ ആസൂത്രിതമായ നീക്കമായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നവരെയും, പ്രതികളെ സഹായിച്ചവരെയും കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊര്‍ജ്ജിതപ്പെടുത്തി. ജില്ലയിലെ പ്രധാന എസ്ഡിപിഐ- പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളിലും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പ്രധാനമായും 36 എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഫോൺ രേഖകളാണ് പൊലീസ് പരിശോധിക്കുന്നത്. എസ്ഡിപിഐ എറണാകുളം ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, തുടങ്ങിയവരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ