പത്തനംതിട്ട ∙ കേരളത്തിലെ മാധ്യമങ്ങൾ വികസനവിരോധികളാണെന്ന വിമർശനവുമായി മന്ത്രി കെ ടി ജലീൽ രംഗത്ത്. മാധ്യമങ്ങളെ പേടിച്ച് സംസ്ഥാനത്ത് നിരവധി വികസനപ്രവർത്തനങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ട്. മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി. ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്നുവച്ചാൽ ഒട്ടും പേടിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഗെയ്ൽ വാതക പൈപ്‌ലൈൻ, ദേശീയപാത നിർമാണം എന്നിവയിലൊക്കെ, നാലുപേർ സമരം നടത്തുന്നത് പെരുപ്പിച്ചു കാണിച്ച് ആളെ ഇറക്കിവിടാനാണ് മാധ്യമങ്ങൾ ശ്രമിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കൊടുമണിൽ പൊതു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയെ പുകഴ്ത്തി ജലീൽ രംഗത്തെത്തിയത്.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഓൺലൈൻ വഴി വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഇന്റലിജൻസ് സോഫ്റ്റ്‌വെയർ എല്ലാ പഞ്ചായത്തുകളിലും രണ്ടു വർഷം കൊണ്ട് നടപ്പാക്കും. നികുതികൾ പൂർണമായും പിരിച്ചെടുത്ത് പദ്ധതി നിർവഹണത്തിനും വികസനത്തിനും മാറ്റിവെക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ