കോട്ടയം : കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ കേരള പൊലീസ് തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് പഞ്ചാബ് പൊലീസ്. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി കേരളത്തിലെ പൊലീസ് സംഘം ഉടന്‍ ജലന്ധറിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിഷപ്പിനെ സംബന്ധിച്ച് പഞ്ചാബ് പൊലീസിനെ അന്വേഷണ സംഘം ഫോണില്‍ പോലും വിളിച്ചിട്ടില്ലെന്നും ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ പികെ സിന്‍ഹ വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവർത്തകരിൽ നിന്നാണ് ബിഷപ്പിനെതിരായ പരാതിയെക്കുറിച്ച് അറിഞ്ഞത്. ഇതേത്തുടര്‍ന്ന് താന്‍ വ്യക്തിപരമായി കോട്ടയം എസ്പിയെ ഫോണില്‍ വിളിച്ചു. അപ്പോഴാണ് കേസിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്. കേരള പൊലീസ് ആവശ്യപ്പെട്ടാല്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് അടക്കം എന്തു സഹായം ചെയ്യുന്നതിനും ജലന്ധര്‍ പൊലീസ് തയ്യാറാണെന്നും ജലന്ധര്‍ കമ്മീഷണര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അതേസമയം കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നല്‍കിയ പരാതി മാത്രമാണ് ജലന്ധര്‍ പൊലീസിന്റെ കൈവശമുള്ളത്. ഇതില്‍ കന്യാസ്ത്രീയോടും അവരുടെ സഹോദരനോടും വിശദീകരണം തേടിയിട്ടുണ്ട്. ഈ പരാതിയില്‍ കേസെടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. തനിക്ക് വധഭീഷണിയുണ്ടെന്ന ബിഷപ്പിന്റെ ആരോപണം ഗൗരവമുള്ളതായി കരുതുന്നില്ലെന്നും ജലന്ധര്‍ കമ്മീഷണര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ