ഏറ്റുമാനൂര്‍: കെവിന്‍ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം. കെവിന്റെ ഭാര്യ നീനുവിന് മാനസികരോഗമുണ്ടെന്ന് പറഞ്ഞിരുന്നതിന് പിന്നാലെ ഇവരുടെ കുടുംബത്തിലെ ഒട്ടേറെ പേര്‍ മനോരോഗികളാണെന്ന വെളിപ്പെടുത്തലാണ് പ്രതിഭാഗം അഭിഭാഷകന്‍ ചൊവ്വാഴ്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ബോധിപ്പിച്ചു. നീനുവിന് മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്നതിനായാണ് പ്രതിഭാഗം കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
നീനുവിന്റെ അമ്മ രഹ്ന മാനസിക രോഗിയാണെന്ന് കേസിെന്റ തുടക്കത്തിലേ വെളിപ്പെടുത്തിയിരുന്നു. രഹ്നയുടെ അമ്മയും അപ്പൂപ്പനും മറ്റൊരു ബന്ധുവും മാനസിക രോഗികളാണെന്ന് വാദിച്ച പ്രതിഭാഗം അഭിഭാഷകന്‍ ഇവരില്‍ മൂന്നുപേരുടെ സര്‍ട്ടിഫിക്കറ്റുകളും കോടതിയില്‍ ഹാജരാക്കി. രഹ്നയെയും അമ്മയെയും ചികിത്സിച്ച പുനലൂരിലെ ആശുപത്രിയില്‍നിന്നുള്ള ചികിത്സ രേഖകളാണ് ഹാജരാക്കിയത്.
രഹ്നയുടെ അടുത്ത ബന്ധുവിനെ തിരുവനന്തപുരം പേരൂര്‍കടയില്‍ ചികിത്സിച്ചതിെന്റ രേഖകളും ഹാജരാക്കി. നീനുവിനെ കൗണ്‍സലിങിന് വിധേയയാക്കിയതായി തിരുവനന്തപുരത്തെ ഡോ. വൃന്ദ നേരേത്ത കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രഹ്നയുടെ ഒരു സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നും ഇയാള്‍ക്കും മനോരോഗം ഉണ്ടായിരുന്നതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
നീനുവിന്റെ രോഗനിര്‍ണയത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുന്നത് അടുത്ത 20ന് കോടതി പരിഗണിക്കും. അതേസമയം, കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. കേസിലെ മറ്റ് 13 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും 20ലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ