മുഹമ്മദ് ഒളിവില്‍ കഴിഞ്ഞത് ഗോവയിലെന്നു സൂചന, പിടിയിലായത് മംഗലാപുരം അതിര്‍ത്തിയില്‍നിന്ന്

മുഹമ്മദ് ഒളിവില്‍ കഴിഞ്ഞത് ഗോവയിലെന്നു സൂചന, പിടിയിലായത് മംഗലാപുരം അതിര്‍ത്തിയില്‍നിന്ന്
മുഹമ്മദ് ഒളിവില്‍ കഴിഞ്ഞത് ഗോവയിലെന്നു സൂചന, പിടിയിലായത് മംഗലാപുരം അതിര്‍ത്തിയില്‍നിന്ന്

കൊച്ചി: അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഒളിവില്‍ കഴിഞ്ഞിരുന്നത് ഗോവയിലെന്ന് സൂചന. മംഗലാപുരം അതിര്‍ത്തിയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം മുഹമ്മദിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം നാലുപേര്‍ കൂടി പിടിയിലായിട്ടുണ്ടെന്നാണ് സൂചന.

മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ അറബിക് ബുരുദ വിദ്യാര്‍ഥിയും ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമാണ് മുഹമ്മദ്. ക്യാംപസ് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് അരൂക്കുറ്റി വടുതല സ്വദേശിയായ ഇയാള്‍. അഭിമന്യുവിനെ കുത്തിക്കൊല്ലുന്നതിന് പുറത്തുനിന്നെത്തിയവരെ വിളിച്ചുവരുത്തിയത് മുഹമ്മദ് ആണെന്നാണ് പൊലീസിന്റെ നിഗമനം.

അഭിമന്യു വധം ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയത് മുഹമ്മദ് ആണെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിനു ശേഷം ഇയാള്‍ ഗോവയിലേക്കു കടക്കുകയായിരുന്നു. മുഹമ്മദിന്റെ മാതാപിതാക്കളെയും കാണാതായിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം പിടികൂടി കൊച്ചിയില്‍ എത്തിച്ച മുഹമ്മദിനെ സെന്‍ട്രല്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

ഈ മാസം രണ്ടാം തീയതി പുലര്‍ച്ചെ 12.15ന് മഹാരാജാസ് കോളജിന്റെ പിന്നിലുള്ള ഗേറ്റിന് സമീപത്തെ ചുവര് എഴുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ് അഭിമന്യുവിനെ കുത്തിക്കൊന്നത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം അവസാനിപ്പിച്ച് മുഹമ്മദിന്റെ നേതൃത്വത്തിലുള്ളവര്‍ മടങ്ങിയെങ്കിലും പിന്നീട് രാത്രിയില്‍ പത്തിലേറെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ അഭിമന്യുവിനെ അടിച്ചുവീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അര്‍ജുനും കുത്തേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com