മറയൂര്‍: കൊച്ചി മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു. വീടിന്റെ ശിലാസ്ഥാപനം 23 നു രാവിലെ 11ന് സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നിര്‍വഹിക്കും.
20 ലക്ഷം രൂപ ചെലവില്‍, 1000 ചതുരശ്ര അടിയിലാണ് വീടൊരുങ്ങുന്നത്. അഭിമന്യുവിന്റെ സ്വന്തം നാടായ കൊട്ടക്കമ്പൂരിന് സമീപം വീടുവയ്‌ക്കാനായി 8.5 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് മുടക്കി പത്ത് സെന്റ് സ്‌ഥലം പിതാവ് മനോഹരന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ശിലാസ്‌ഥാപന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, എസ്.രാജേന്ദ്രന്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.
അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് പിതാവ് മനോഹരന്‍ പറഞ്ഞു.ഇനി ഒരു രക്ഷകര്‍ത്താവിനും ഈ ദുര്‍വിധി ഉണ്ടാകാത്തവിധം പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം.ഇക്കാര്യത്തില്‍ സര്‍ക്കാരിനോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ