ഇനി കുറ്റം ചെയ്യാതെയും ജയിലില്‍ കിടക്കാം;  ജയില്‍ ടൂറിസം പദ്ധതി വരുന്നത് വിയ്യൂരില്‍

ഹെല്‍ത്ത് ടൂറിസത്തിനും മണ്‍സൂണ്‍ ടൂറിസത്തിനും പിന്നാലെ കേരളത്തില്‍ ജയില്‍ ടൂറിസവും വരുന്നു
ഇനി കുറ്റം ചെയ്യാതെയും ജയിലില്‍ കിടക്കാം;  ജയില്‍ ടൂറിസം പദ്ധതി വരുന്നത് വിയ്യൂരില്‍

തിരുവനന്തപുരം: ഹെല്‍ത്ത് ടൂറിസത്തിനും മണ്‍സൂണ്‍ ടൂറിസത്തിനും പിന്നാലെ കേരളത്തില്‍ ജയില്‍ ടൂറിസവും വരുന്നു. പണം മുടക്കിയാല്‍ ജയില്‍ യൂണിഫോമില്‍, അവിടത്തെ ഭക്ഷണം കഴിച്ച് ആര്‍ക്കും ഒരു ദിവസം ജയിലില്‍ തങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിനു കൈമാറി. ഇതിനായി പ്രത്യേകിച്ചു കുറ്റമൊന്നും ചെയ്യേണ്ട, ഫീസ് നല്‍കിയാല്‍ മതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഒരുങ്ങുന്ന ജയില്‍ മ്യൂസിയത്തോടനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുക.

ജയില്‍ വളപ്പിനകത്ത് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ പ്രത്യേക ബ്ലോക്കുകള്‍ ഒരുക്കും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് നിശ്ചിത ഫീസ് അടച്ചാല്‍ 24 മണിക്കൂര്‍ ജയില്‍ വേഷത്തില്‍ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാമെന്ന് ജയില്‍ മേധാവി ആര്‍. ശ്രീലേഖ പറഞ്ഞു. സാധാരണക്കാര്‍ക്ക് ജയില്‍ അനുഭവം മനസ്സിലാക്കാന്‍ വേണ്ടിയാണിത്. എന്നാല്‍, യഥാര്‍ഥ തടവുകാരുമായി ഇടപഴകാന്‍ കഴിയില്ല. ജയില്‍ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സര്‍ക്കാര്‍ ഈ വര്‍ഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ഈ വര്‍ഷവും മൂന്നുകോടി അടുത്ത വര്‍ഷവും ലഭിക്കും. ജയില്‍ മ്യൂസിയത്തിന്റെ രൂപരേഖയും തയാറാക്കി. 

തൂക്കുമരം, ഏകാംഗ തടവുകാരെ പാര്‍പ്പിക്കുന്ന സെല്‍, ബ്രിട്ടിഷ് ഭരണകാലത്തെയും രാജഭരണകാലത്തെയും കൈവിലങ്ങുകള്‍, ജയില്‍ ഉദ്യോഗസ്ഥരുടെ അന്നത്തെ വേഷം, തൂക്കിലേറ്റാന്‍ പുറപ്പെടുവിക്കുന്ന 'ബ്ലാക്ക് വാറന്റ്' ഉത്തരവ്, പഴയ രേഖകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ പ്രദശര്‍പ്പിക്കും. തടവുകാരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സ്റ്റാളും സജ്ജമാക്കുമെന്നും ശ്രീലേഖ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം, പുറത്തുള്ളവരെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. ഈ സാഹചര്യത്തിലാണ് ജയില്‍ അനുഭവം സാധാരണക്കാര്‍ക്കും മനസ്സിലാക്കാന്‍ സംവിധാനം ഒരുക്കുന്നത്. 

നിലവില്‍, തെലങ്കാന ജയിലില്‍ 500 രൂപ നല്‍കിയാല്‍ ഒരു ദിവസം അവിടെ തങ്ങാം. ആ സംവിധാനം നേരില്‍ കാണാനും ജയില്‍ മേധാവി ഉദ്ദേശിക്കുന്നുണ്ട്. സാമ്പത്തിക സഹായം കൃത്യമായി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇപ്പോള്‍ത്തന്നെ ചപ്പാത്തി വില്‍പനയിലൂടെ ലഭിക്കുന്ന 12 കോടിയിലേറെ രൂപ ജയില്‍ വകുപ്പ് ഖജനാവിലേക്ക് നല്‍കുന്നുണ്ട്. ഇതിന്റെ പകുതി നേരിട്ട് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ജയിലുകളിലെ പല പ്രവര്‍ത്തനങ്ങളും വേഗത്തിലാകും. അതും ധനവകുപ്പ് തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com