കൊല്ലം: കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഗവ. യു.പി സ്‌കൂളിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ്ക്കുട്ടികളെ കണ്ടെത്തിയ സംഭവത്തിന് പിന്നിലുള്ളവരെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചന ലഭിച്ചില്ല. സമീപവാസിയായ എഴുപതുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂളിന് സമീപത്തെ കുളത്തില്‍ മീന്‍പിടിക്കാനെത്തിയ ചെറുപ്പക്കാരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളിന് സമീപം സി.സി ടിവി കാമറകള്‍ ഇല്ലാത്തതിനാല്‍ ആ നിലയിലുള്ള അന്വേഷണവും നടത്താനായില്ല. സംഭവത്തെ തുടര്‍ന്ന് കുടിവെള്ള ടാങ്ക് മാറ്റി പുതിയത് സ്ഥാപിച്ചു. പ്രതികളെ ഉടന്‍ കണ്ടെത്തുമെന്ന് കൊട്ടാരക്കര സി.ഐ ബി. ഗോപകുമാര്‍ അറിയിച്ചു.
സ്‌കൂളിലെ നഴ്‌സറി, െ്രെപമറി കുട്ടികള്‍ക്ക് വെള്ളം എടുക്കാനും വേനല്‍ക്കാലത്തെ പൊതു ഉപയോഗത്തിനുമുള്ള ടാങ്കിലാണ് നായ്ക്കുട്ടികളെ നിക്ഷേപിച്ചത്. തറനിരപ്പില്‍ നിന്ന് അധികം ഉയരത്തിലായിരുന്നില്ല ഇത്. ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെ കായികാധ്യാപകനും നഗരസഭാ കൗണ്‍സിലറുമായ തോമസ് പി. മാത്യു ടാങ്ക് പരിശോധിച്ചപ്പോഴാണ് ചത്ത നായ്ക്കുട്ടികളെ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി പരിശോധന നടത്തിയ മൃഗസംരക്ഷണ ഉദ്യോാഗസ്ഥര്‍ വ്യക്തമാക്കി. തലേദിവസം സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ കുട്ടികള്‍ വെള്ളം ഉപയോഗിച്ചിരുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടികള്‍ ഈ ടാങ്കിലെ വെള്ളം ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.
സ്‌കൂള്‍ പരിസരത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന തെരുവുനായ പ്രസവിച്ച 9 കുട്ടികളെയാണ് വാട്ടര്‍ ടാങ്കില്‍ നിക്ഷേപിച്ചത്. ഇത് ജീവനോടെ ഇട്ടതാണെന്നാണ് നിഗമനം. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത, കുടിവെള്ളം മലിനമാക്കല്‍, സര്‍ക്കാര്‍ സ്‌കൂളിനെതിരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ