തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പ്രതികരണവുമായി ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് കേന്ദ്രറെയിൽവേ മന്ത്രിയും സഹമന്ത്രിയും തമ്മിലുളള അഭിപ്രായവ്യത്യാസം പരിഹരിച്ചുവേണം പാർലമെന്റിൽ മറുപടി നൽകാനെന്ന് അച്യുതാനന്ദൻ പറഞ്ഞു.
ഫാക്ടറി ഉപേക്ഷിക്കില്ലെന്നാണ് റെയില്‍വേ മന്ത്രി പീയുഷ് ഗോയൽ തനിക്ക് നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, പാർലമെന്റിൽ അദ്ദേഹത്തിന്റെ സഹമന്ത്രി ഇതിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇനിയൊരു കോച്ചുഫാക്ടറിയുടെ ആവശ്യമില്ലെന്ന മട്ടിലാണ് സഹമന്ത്രി പാർലമെന്റിൽ മറുപടി നൽകിയത്. കോച്ച് ഫാക്ടറി സംബന്ധിച്ച പ്രതികരണം മന്ത്രിയുടെയും സഹമന്ത്രിയുടെയും വ്യക്തിപരമായ തോന്നലുകളുടെ അടിസ്ഥാനത്തിലാവരുതെന്നും വി എസ് ഓർമ്മിപ്പിച്ചു.
കേരളത്തില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാനെടുത്ത തീരുമാനത്തിന്റെ ചരിത്രപരവും പ്രായോഗികവുമായ സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്ന് റെയില്‍ മന്ത്രി തന്നോട് വ്യക്തമാക്കിയതാണ്. ആ ബോധ്യത്തിന്റെ പിൻബലമില്ലാതെയാണ് പാർലമെന്റിൽ മറുപടി നൽകുന്നതെന്ന് ഇതോടെ വ്യക്തമായെന്നും വി എസ് പ്രസ്താവിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ