കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത, മുന്നറിയിപ്പ്, ശക്തമായ മഴ തുടരും

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത, മുന്നറിയിപ്പ്, ശക്തമായ മഴ തുടരും

തിരുവനന്തപുരം: കേരള തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ആയതിനാൽ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാൻ സാധ്യതയുണ്ട്. 

അതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധനത്തിന്  പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ  മുന്നറിയിപ്പ് വെള്ളിയാഴ്ച (20/07/2018) ഉച്ചക്ക്  2 മണി മുതൽ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും. ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നുണ്ട്. ആഗസ്റ്റ് ആദ്യവാരവും ന്യൂനമര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലവർഷക്കെടുതിയിൽ സംസ്ഥാനത്തെ 365 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തിൽ അധികം പേരാണ് കഴിയുന്നത്. വ്യാപക കൃഷി നാശവും ഉണ്ടായി. കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരൺ റിജിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം നാളെ സംസ്ഥാനം സന്ദർശിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com