സുന്ദരിയെ മോഹിച്ച് എഞ്ചിനിയര്‍ ഫഌറ്റിലെത്തി; കിട്ടിയത് അടിയോട് അടി, അക്കൗണ്ട് കാലിയാണെന്നറിഞ്ഞതിന് പിന്നാലെ കൂട്ടുകാരികളുടെ നാടകം പൊളിഞ്ഞു

പണം തട്ടിയെടുക്കാന്‍. സദാചാര പൊലീസ് നാടകത്തില്‍ അഭിനയിച്ചതാകട്ടെ ഇവരുടെ ആണ്‍സുഹൃത്തുക്കളും. പൊലീസ് പിന്‍തുടരുന്നത് അറിഞ്ഞതോടെ എല്ലാവരും സ്ഥലംവിട്ടു
സുന്ദരിയെ മോഹിച്ച് എഞ്ചിനിയര്‍ ഫഌറ്റിലെത്തി; കിട്ടിയത് അടിയോട് അടി, അക്കൗണ്ട് കാലിയാണെന്നറിഞ്ഞതിന് പിന്നാലെ കൂട്ടുകാരികളുടെ നാടകം പൊളിഞ്ഞു

തൃശൂര്‍: കണ്ണൂര്‍ സ്വദേശിയായ എഞ്ചിനിയര്‍ നാലുവര്‍ഷം മുമ്പാണ് കൊടുങ്ങല്ലൂര്‍ക്കാരി സസീമയെ പരിചയപ്പെടുന്നത്. പരിചയം വൈകാതെ വലിയ അടുപ്പമായി. നസീമയുടെ സുഹൃത്തുക്കളും ഇയാളുടെ കൂട്ടുകാരികളായി. കുറേക്കാലത്തേയ്ക്കു നസീമയെക്കുറിച്ച് വിവരമില്ലായിരുന്നു. ഈയിടെ നസീമയുടെ വാട്‌സാപ്പ് പ്രൊഫൈല്‍ എന്‍ജീനിയര്‍ നോക്കിയപ്പോള്‍ കൂടെ ഒരു യുവതിയെയും കണ്ടു. യുവതിയെ മോഹിച്ച് എത്തിയപ്പോഴാണ് യുവാവ് വെട്ടില്‍ വീണത്

ഈ യുവതിയുമായി പരിചയപ്പെടാന്‍ മോഹിച്ച് കണ്ണൂരുകാരന്‍ എന്‍ജിനീയര്‍ ഫോണില്‍ വിളിച്ചു. സസീമ പറഞ്ഞു. നേരെ കൊടുങ്ങല്ലൂര്‍ക്ക് പോരേ. ഫ്‌ളാറ്റില്‍ വന്നാല്‍ മതി. പരിചയപ്പെടാം. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് നേരെ കൊടുങ്ങല്ലൂര്‍ക്ക് വിട്ടു. വഴിയരികില്‍ കാത്തുനിന്നതാകട്ടെ നസീമയും സുഹൃത്ത് ഷെമീനയും. കുശാലായ ഉച്ചഭക്ഷണവും വാങ്ങി എന്‍ജീനിയര്‍ സ്വന്തം കാറില്‍ ഇവരെ കയറ്റി ഫ്‌ളാറ്റിലേക്ക് പോയി. 

ഭക്ഷണം കഴിക്കുന്നതിനിടെ, അഞ്ചാറു പേര്‍ വാതിലില്‍ മുട്ടി. ഇതിവിടെ നടപ്പില്ലെന്ന് ആക്രോശിച്ചു. എന്‍ജിനീയറെ മര്‍ദ്ദിച്ചു. പണം ചോദിച്ചു. തരില്ലെന്ന് പറഞ്ഞപ്പോള്‍ മൊബൈല്‍ ഫോണില്‍ ഫൊട്ടോയെടുത്തു. വീഡിയോയെടുത്തു. നസീമയും ഷെമീനയും വാവിട്ടുകരഞ്ഞു. എങ്ങനെയെങ്കിലും പൈസ കൊടുത്ത് ഒഴിവാക്കാന്‍ എന്‍ജിനീയറോട് കേണപേക്ഷിച്ചു. എന്‍ജിനീയറാകട്ടെ പഴ്‌സെടുത്ത് എ.ടി.എം. കാര്‍ഡു നീട്ടി. പഴ്‌സിലുണ്ടായിരുന്ന 35,000 രൂപ അവര്‍ വാങ്ങി. എ.ടി.എം. സെന്ററില്‍ പോയി കാര്‍ഡ് പരിശോധിച്ചപ്പോള്‍ സീറോ ബാലന്‍സ്. 

തിരിച്ചുവന്ന് എന്‍ജിനീയര്‍ക്കും വീണ്ടും കിട്ടി നല്ല അടി. ഈ സമയത്തെല്ലാം, നസീമയും ഷെമീനയും നിലവിളിച്ചു. ഇവരെ ഉപദ്രവിക്കാതിരിക്കാന്‍ എന്‍ജിനീയര്‍ പ്രതിരോധിച്ചു. ഫോണെടുത്ത് പൊലീസിനെ വിളിക്കാന്‍ നോക്കിയപ്പോള്‍ വീണ്ടും അടി. പോരാത്തതിന് ഫോണ്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. മൂന്നു ലക്ഷം രൂപ അക്കൗണ്ടില്‍ ഇട്ടു തരാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ കാര്‍ കൊണ്ടുപോകുമെന്നായി ഭീഷണി. 

അങ്ങനെ, മൂന്നു ലക്ഷം രൂപ തരാമെന്ന് സമ്മതിച്ചു. ഈ ഉറപ്പില്‍ വിടുകയാണെന്ന് പറഞ്ഞു. പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോയും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പരത്തും. ഭീഷണി തുടര്‍ന്നു. സസീമയും ഷെമീനയും ആവര്‍ത്തിച്ച് പറ!ഞ്ഞു. എങ്ങനെയെങ്കിലും പണം കൊടുക്കൂ. ഇല്ലെങ്കില്‍ തങ്ങളുടെ ഭാവിയും പ്രശ്‌നമാകും. ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയ ഉടനെ എന്‍ജിനീയര്‍ നേരെ പോയത് കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക്. കാര്യങ്ങള്‍ പറഞ്ഞു. ഫ്‌ളാറ്റ് കാണിച്ചു കൊടുത്തു. നമ്പറുകള്‍ കൈമാറി. പൊലീസ് അന്വേഷിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. 

നസീമയും ഷെമീനയുമാണ് ഈ സദാചാര പൊലീസ് നാടകം ആസൂത്രണം ചെയ്തത്. പണം തട്ടിയെടുക്കാന്‍. സദാചാര പൊലീസ് നാടകത്തില്‍ അഭിനയിച്ചതാകട്ടെ ഇവരുടെ ആണ്‍സുഹൃത്തുക്കളും. പൊലീസ് പിന്‍തുടരുന്നത് അറിഞ്ഞതോടെ എല്ലാവരും സ്ഥലംവിട്ടു. തൃശൂര്‍ അരണാട്ടുകരയിലെ ഒരുഫ്‌ളാറ്റിലായിരുന്നു ഷെമീനയുടെ താമസം.  ഒപ്പമുണ്ടായിരുന്ന മൂന്നു യുവാക്കളെ കസ്റ്റഡിയിലെടുത്തു. 

തൃശൂര്‍ സ്വദേശികളായ ശ്യാംബാബു, അനീഷ്, സംഗീത് എന്നിവരായിരുന്നു അവര്‍. സദാചാര പൊലീസ് ചമഞ്ഞവരില്‍ ഇവരുമുണ്ടായിരുന്നു. സസീമയും രണ്ടാംഭര്‍ത്താവ് അക്ബര്‍ഷായും ഒളിവിലാണ്. വയനാട്ടില്‍ ഒളിവില്‍ കഴിയുന്ന അക്ബര്‍ഷാ ഉടനെ പിടിയിലാകും. എന്‍ജിനീയറെ വിളിച്ചുവരുത്തി ഇത്തരമൊരു നാടകം കളിച്ചാല്‍ കാറും ലക്ഷങ്ങളും കിട്ടുമെന്നാണ് ഇവര്‍ കരുതിയത്. എന്‍ജീനയറുടെ ബാങ്ക് അക്കൗണ്ട് സീറോ ബാലന്‍സ് ആയിരുന്നതോടെ എല്ലാം പൊളിഞ്ഞു. പോരാത്തതിന് എന്‍ജിനീയര്‍ പൊലീസിനോട് കാര്യങ്ങള്‍ പറഞ്ഞതോടെ തട്ടിപ്പുപദ്ധതി തകര്‍ന്ന് തരിപ്പണമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com