കോഴിക്കോട് : വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേപ്പാടി മുണ്ടക്കൈ
മേഖലയില്‍ ഇന്നലെ രാത്രി മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയതെന്നാണ് സൂചന. ഇവര്‍ രാത്രി ഇവിടെ ഭക്ഷണം വെച്ചുകഴിച്ചതായും പ്രദേശവാസികള്‍ സൂചിപ്പിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ടും പൊലീസും തെരച്ചില്‍ ശക്തമാക്കി.
അതേസമയം കള്ളാടി തൊള്ളായിരംകണ്ടി എമറാൾഡ് എസ്റ്റേറ്റിലെ തൊഴിലാളികളെ ബന്ദികളാക്കിയത് കബനീ ദളം എന്ന മാവോയിസ്റ്റ് സംഘത്തിന് നേതൃത്വം നൽകുന്ന വിക്രം ഗൗഡ, സോമൻ എന്നിവരടങ്ങിയ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി. വനാതിർത്തിയിൽ നിർമാണത്തിലുള്ള റിസോർട്ട് കെട്ടിടത്തിന്റെ മാർബിൾ പണിയിലേർപ്പെട്ട ബംഗാൾ സ്വദേശികളായ അലാവുദ്ദീൻ, മഖ്ബൂൽ, മുഖിം ശൈഖ് എന്നിവരുടെയടുത്താണ് വെള്ളിയാഴ്ച വൈകീട്ട് ആറിന് നാലുപേരടങ്ങിയ സായുധസംഘമെത്തിയത്.
മുഖിം ശൈഖ് സംഘത്തിന്റെ പിടിയിൽനിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടുപേരെ ബന്ദിയാക്കി. ഇതിനിടെ മുഖിം ഫോണിലൂടെ എസ്റ്റേറ്റ് മാനേജരെ വിവരം അറിയിച്ചു. പിന്നാലെ മലയാളം അറിയുന്ന ആരെയെങ്കിലും കൂട്ടിവരാൻ പറഞ്ഞ് മഖ്ബൂലിനെ മാവോവാദികൾ വിട്ടയക്കുകയായിരുന്നു. എന്നാൽ, ആരെയും കാണാതായതോടെ രാത്രി 10ഓടെ അലാവുദ്ദീനെയും ഉപേക്ഷിച്ച് സംഘം സ്ഥലംവിട്ടതായാണ് തൊഴിലാളികൾ പൊലീസിന് മൊഴി നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ