തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങിനെ വാറ്റാൻ പഠിപ്പിച്ച് ഓൺലൈൻ കച്ചവടക്കാർ! ഓണ്‍ലൈന്‍ വ്യാപാര സെറ്റുകളിലൂടെ ചാരായം വാറ്റാനുള്ള ഉപകരണങ്ങളുടെ വിൽപന തകൃതിയെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് കമീഷണർ സൈറ്റ് പരിശോധിച്ചത്. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്സൈസ് ആസ്ഥാനത്തും ലഭിച്ചിരുന്നു. തുടർന്ന് ചില ഉൽപന്നങ്ങൾക്ക് അദ്ദേഹം നേരിട്ട് ഓഡർ നൽകുകയും കൊറിയറിലൂടെ കൃത്യമായി ഉപകരണം ലഭിക്കുകയും ചെയ്തു. ഉപകരങ്ങൾ കണ്ടപ്പോൾ ഞെട്ടിപ്പോയതായി സിങ്ങ് പറയുന്നു.
രാജ്യാന്തര ഓണ്‍ലൈന്‍ സൈറ്റായ ഡാര്‍ക് നെറ്റ്.കോം അടക്കമുള്ള പ്രമുഖ ഓൺലൈൻ സൈറ്റുകൾ വഴിയാണ് വ്യാപാരം കൊഴുക്കുന്നത്. ഓരോ ഉപകരണത്തിന്റെയും ഉപയോഗ രീതിയും വിലയും കൃത്യമായി വിവരിക്കുന്നുണ്ട്. വ്യാപാര സൈറ്റുകളില്‍ ലിക്വര്‍ മാനുഫാക്ച്ചറിങ് യൂണിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. സൈറ്റുകളുടെ സംസ്ഥാനത്തെ ചുമതലക്കാരെ വിളിച്ചുവരുത്തി താക്കീത് നൽകിയിട്ടുണ്ട്. ഇതോടെ സൈറ്റുകളിൽനിന്ന് ഇവയുടെ പരസ്യം അപ്രത്യക്ഷമായി. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
സൈറ്റുകളിൽനിന്ന് ഉപകരണങ്ങൾ വാങ്ങിയവരുടെ വിവരങ്ങൾ പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ലഹരി മരുന്നുകളും ഇത്തരത്തിൽ ഓൺലൈൻ വഴി വിൽക്കുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, സൈറ്റുകളിൽനിന്ന് ഓർഡർ ചെയ്ത് വാങ്ങിയ ഗുളികകൾ പരിശോധനക്കയച്ചതിൽ ലഹരിയുടെ അംശം കണ്ടെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര സൈറ്റുകള്‍ വഴിയുള്ള ഇത്തരം സാധനങ്ങളുടെ വില്പന തടയാന്‍ കേന്ദ്രത്തെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ