ലോറി സമരം ഒരാഴ്ച പിന്നിടുന്നു: ജനജീവിതത്തെ ബാധിച്ചു തുടങ്ങി

സമരം തുടര്‍ന്നാല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വിപണി ഇടപെടലും തകിടം മറിയും.
ലോറി സമരം ഒരാഴ്ച പിന്നിടുന്നു: ജനജീവിതത്തെ ബാധിച്ചു തുടങ്ങി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോറി ഉടമകള്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിടുകയാണ്. സമരം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. സമരം തുടര്‍ന്നാല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വിപണി ഇടപെടലും തകിടം മറിയും. സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിലേക്കുള്ള അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വരവ് ഗണ്യമായി കുറഞ്ഞു. ഇത് പൊതുവിപണിയെയും ബാധിച്ചു തുടങ്ങി.

നിലവില്‍ സ്‌റ്റോക് തീര്‍ന്ന അവസ്ഥയിലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ദിനംപ്രതി 1200-1500 ലോറികള്‍ വരെ അരിയുമായി എത്തിയിരുന്നു. ഇപ്പോള്‍ ഇത് നാലിലൊന്നായി കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അരിയെത്തുന്നത്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തുന്നതും ഇവിടെ നിന്നാണ്. പച്ചക്കറിയുമായി എത്തുന്ന ലോറികളുടെ എണ്ണവും നാലിലൊന്നായി.

സമരത്തിന് മുന്‍പ് നൂറുകണക്കിന് ലോറികള്‍ കേരളത്തില്‍ എത്തിയിരുന്നതു കൊണ്ടാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് നിലവില്‍ ക്ഷാമം അനുഭവപ്പെടാത്തത്. അതേസമയം, ലോറി സമരത്തിന്റെ മറവില്‍ സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ കച്ചവടക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ സജീവമാണ്. പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും തടയാന്‍ സിവില്‍ സപ്ലൈസ് അധികൃതരും രംഗത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com