ജലനിരപ്പ് 2400 അടി എത്തുന്നതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം എം മണി ; പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കും.  വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ല
ജലനിരപ്പ് 2400 അടി എത്തുന്നതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം എം മണി ; പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഇടുക്കി : ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിന് മുമ്പ് ഇടുക്കി അണക്കെട്ട്  തുറന്നുവിടുമെന്ന് മന്ത്രി എം എം മണി. അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കും.  വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ല. ഇനിയും മഴ പെയ്യാനും ജലനിരപ്പ് കൂടാനും സാധ്യതയുണ്ടെന്നും ഇടുക്കിയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.

2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ 2393 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇത് 2400 അടിയിലെത്തുന്നതിനു മുമ്പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. അണക്കെട്ടിനോട് ചേര്‍ന്ന് പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വീട്ടുസാധനങ്ങളും മറ്റും ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ മാറ്റി സുരക്ഷിതമാക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. 

പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍  ഏകോപിപ്പിക്കും. നേരത്തെ തന്നെ റവന്യൂ, ഇറിഗേഷന്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് അണക്കെട്ടിന്റെ താഴെ ഭാഗത്ത് സര്‍വേ നടത്തിയിരുന്നു. ജോയ്‌സ് ജോര്‍ജ് എം പി, ജില്ലയില്‍നിന്നുള്ള മറ്റ് എംഎല്‍എമാർ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com