ആലപ്പുഴ : സംസ്ഥാനത്തെ റോഡുകളെല്ലാം സെപ്റ്റംബറോടെ അറ്റകുറ്റപ്പണി തീർത്ത് ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. റോഡുകളുടെ സമഗ്രമായ അറ്റകുറ്റപ്പണിക്ക് ആഗസ്റ്റ് 15നകം കര്‍മപദ്ധതി തയ്യാറാക്കും. പുതിയ കണക്കുപ്രകാരം 3500 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. ഇതിന്റെ പൂര്‍ണ അറ്റകുറ്റപ്പണിക്ക് 3500 കോടിരൂപ വേണമെന്നും ജി.സുധാകരന്‍ പറഞ്ഞു.
തകര്‍ന്ന പിഡബ്ലിയു റോഡുകളുടെ പേര്, നീളം, ഏതുരീതിയിലുള്ള പുനരുദ്ധാരണം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കും. ഇത് ലഭിച്ചാലുടന്‍ അറ്റകുറ്റപ്പണി തുടങ്ങും. ഇതിന് സെക്ഷന്‍ തിരിച്ച് കര്‍മപദ്ധതി തയ്യാറാക്കും. 500 കോടിരൂപയാണ് പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ളത്. എന്നാൽ പണത്തിന് കാത്തുനില്‍ക്കാതെ അറ്റകുറ്റപ്പണിക്കുള്ള ടെന്‍ഡറുകള്‍ നല്‍കുന്നതിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ദേശീയപാതയുടെ കാസര്‍കോട്–പയ്യന്നൂര്‍, അരൂര്‍–ചേര്‍ത്തല, കരുവാറ്റ–പുറക്കാട്, കൊല്ലം ഭാഗങ്ങളിലെല്ലാം വന്‍കുഴികളാണ്. ഇത് നന്നാക്കാന്‍ ഒരാഴ്ചയ്ക്കകം കുറച്ചുപണം തരാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇല്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുമെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ