ഇരിങ്ങാലക്കുട: ഒാൺലൈൻ വിൽപ്പന സൈറ്റിൽ വിൽക്കാൻ വെച്ച മൊബൈൽ ഫോൺ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ സിനിമാ ഗാനരചയിതാവ് അടക്കം രണ്ടുപേർ പിടിയിൽ.പെരിങ്ങോട്ടുകര പനോലി വീട്ടില്‍ ഷിനു (36), ഏങ്ങണ്ടിയൂര്‍ പുതുവട പറമ്പില്‍ സജീവ് നവകം (45) എന്നിവരെയാണ് ഇരിങ്ങാലക്കുട സി.ഐ എം.കെ. സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോണത്തുകുന്ന് സ്വദേശി ശ്യാം സുനിലിൽനിന്ന് 25,000 രൂപയുടെ ഫോണ്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ശ്യാം സുനിൽ ഈമാസം 14ന് ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ സംഘം തട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചു. ഇതേത്തുടർന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിെൻറ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച സൈബര്‍ വിദഗ്ധരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
മൂന്നുപീടിക കാളമുറിയിലെ വ്യവസായിയെ ബംഗളൂരുവിലെ ഇലക്ട്രോണിക് ഷോപ്പ് വാങ്ങിത്തരാം എന്നും പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് അറസ്റ്റ്. ഒന്നാം പ്രതി ഷിനു, അന്തിക്കാട്, മണ്ണുത്തി, തൃശൂര്‍ സ്റ്റേഷനുകളിലെ തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. രണ്ടാം പ്രതി സജീവ് സിനിമ ഗാനരചയിതാവും സംഗീതസംവിധായകനുമാണ്. ഇരുപതോളം മലയാള സിനിമകളില്‍ ഗാനരചന നിര്‍വഹിച്ച് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കൊല്ലം, ആലപ്പുഴ, ഏറ്റുമാനൂര്‍, എറണാകുളം ഹില്‍പാലസ്, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കൊടുങ്ങല്ലൂര്‍, ചിറ്റിലപ്പള്ളി, ഗുരുവായൂര്‍, മണ്ണുത്തി, ഒല്ലൂര്‍, ആലത്തൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, കോഴിക്കോട്, പേരാമ്പ്ര, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ പണം സംഭരിച്ച് സംഗീത ആല്‍ബം നിര്‍മിക്കാനായിരുന്നു പ്രതികളുടെ ശ്രമം. ആഡംബരക്കാറും തട്ടിപ്പു നടത്തി ലഭിച്ച നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. കോയമ്പത്തൂരിലും ബംഗളൂരുവിലുമാണ് ഉപകരണങ്ങള്‍ വിറ്റിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ