പെണ്‍കുട്ടിയുടെ കഴുത്തറുത്തത് പച്ചക്കറിയരിഞ്ഞുകൊണ്ടിരുന്ന കത്തി പിടിച്ചുവാങ്ങി; കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി കുറ്റം സമ്മതിച്ചു
പെണ്‍കുട്ടിയുടെ കഴുത്തറുത്തത് പച്ചക്കറിയരിഞ്ഞുകൊണ്ടിരുന്ന കത്തി പിടിച്ചുവാങ്ങി; കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി കുറ്റം സമ്മതിച്ചു. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലിലാണ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജു കുറ്റം സമ്മതിച്ച്.മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞതുകൊണ്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കി. പെണ്‍കുട്ടി പച്ചക്കറിയരിഞ്ഞിരുന്ന കത്തി പിടിച്ചു വാങ്ങിയാണ് കുത്തിയതെന്ന് ബിജു പറഞ്ഞു. മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ പറഞ്ഞു

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വാഴക്കുളം എം.ഇ.എസ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷ തമ്പിയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത് ചോരവാര്‍ന്ന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പെണ്‍കുട്ടി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിന്റെ സഹോദരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പിതാവിന്റെ സഹോദരനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇയാള്‍ വീട്ടിലെത്തിയ സമയം പെണ്‍കുട്ടിയും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. പിതാവിന്റെ സഹോദരന്‍ പറമ്പില്‍ ജോലിചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ് പ്രതി. ഇവരുടെ വീടിനടുത്ത് തന്നെയാണ് ഇയാള്‍ താമസിക്കുന്നതും. സംഭവത്തിന് പിന്നാലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവും അധികമുള്ള പ്രദേശമായ പെരുമ്പാവൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com