സാമ്പത്തികവും ജാതിയും എതിര്‍പ്പിന് കാരണമായി; കെവിന്റേത് ദുരഭിമാനക്കൊലയെന്ന് നീനുവിന്റെ മൊഴി 

പ്രണയവിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനുവിന്റെ മൊഴി
സാമ്പത്തികവും ജാതിയും എതിര്‍പ്പിന് കാരണമായി; കെവിന്റേത് ദുരഭിമാനക്കൊലയെന്ന് നീനുവിന്റെ മൊഴി 

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനുവിന്റെ മൊഴി. കെവിന്റെ സാമ്പത്തിക ചുറ്റുപാടും ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തി. ബന്ധത്തില്‍ നിന്ന് പിന്‍മാറാതെയിരുന്നതായിരിക്കാം കൊലയ്ക്ക് കാരണമെന്നും നീനു കെവിന്‍ വധക്കേസ് അന്വേഷണ സംഘത്തിന് മൊഴികൊടുത്തു. 

അതേസമയം കെവിന്‍ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയില്‍ മുങ്ങിമരിച്ചതാവാം എന്നാണ് നിഗമനം. കെവിന്‍ മുങ്ങിമരിച്ചത് ആകാമെന്ന ഇടക്കാല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതാണ് അന്തിമറിപ്പോര്‍ട്ട്. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭ്യമായിട്ടില്ല. പരിശോധനയ്ക്ക് വിദഗ്ദരുടെ ബോര്‍ഡ് രൂപികരിക്കാനും അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം തേടാനും തീരുമാനമായി

കെവിന്റെ ശരീരത്തിലെ പരുക്കുകള്‍ മരണകാരണമായിട്ടില്ല. തട്ടിക്കൊണ്ടുപോയ കെവിന്‍ കാറില്‍ നിന്നും ചാടിപ്പോയതാണെന്നാണ് എല്ലാ പ്രതികളും പോലീസിന് നല്‍കിയ മൊഴി. മണിക്കൂറുകളോളം പോലീസ് ഇവരെ ചോദ്യം ചെയ്‌തെങ്കിലും എല്ലാ പ്രതികളും ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് കഴിഞ്ഞദിവസം പോലീസിന്റെ കസ്റ്റഡിയിലായത്.

ഇതില്‍ മൂന്നു പേര്‍ പാലക്കാട് പുതുനഗരം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയപ്പോള്‍ രണ്ട് പേരെ പുനലൂരില്‍ നിന്നും പിടികൂടി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കെവിന്റെ ഭാര്യ പിതാവ് ചാക്കോ, മകന്‍ ഷാനു ചാക്കോ എന്നിവരടക്കം 14 പേരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ മാതാവ് രഹ്ന ബീവി മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കെവിന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രഹ്ന ബീവി ഒളിവില്‍ പോയിരുന്നു. രഹ്നാ ബീവിയെ കണ്ടെത്താന്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com