ഞങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ 'ബി' ' ടീം അല്ല: ആരോപണങ്ങള്‍ക്കു മറുപടിയുമായി യുവ എംഎല്‍എമാര്‍

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിലൂടെ പാര്‍ട്ടിയില്‍ തലമുറമാറ്റം വേണമെന്ന ആവശ്യം ഇല്ലാതാവുന്നില്ലെന്ന് ബല്‍റാം
ഞങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ 'ബി' ' ടീം അല്ല: ആരോപണങ്ങള്‍ക്കു മറുപടിയുമായി യുവ എംഎല്‍എമാര്‍

കൊച്ചി: രാജ്യസഭാ സീറ്റിനെച്ചൊല്ലി കലാപമുയര്‍ത്തിയത് ഉമ്മന്‍ ചാണ്ടിക്കു വേണ്ടിയായിരുന്നുവെന്ന ആക്ഷേപം തള്ളി കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍. തങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ ബി ടീം അല്ലെന്നും പ്രശ്‌നാധിഷ്ഠിതമായ കലഹമാണ് ഉയര്‍ത്തയതെന്നും എംഎല്‍എമാര്‍ പറയുന്നു. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും എംഎല്‍എമാര്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കു വേണ്ടിയാണ് തങ്ങള്‍ രംഗത്തുവന്നതെന്ന വാദം അസംബന്ധമാണെന്ന് റോജി എം ജോണ്‍ പറഞ്ഞു. ഇത്തരം വാദങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്ന് റോജി വ്യക്തമാക്കി. സ്ഥാനമൊഴിയുന്ന രാജ്യസഭാംഗം പിജെ കുര്യനാണ്, ഉമ്മന്‍ ചാണ്ടിക്കു വേണ്ടിയാണ് യുവ എംഎല്‍എമാര്‍ രംഗത്തുവന്നതെന്ന് ആരോപിച്ചത്. ഇതു തനിക്കെതിരായ ഗുഢാലോചനയുടെ ഭാഗമാണെന്നും കുര്യന്‍ കുറ്റപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്നതാണ് തങ്ങള്‍ ഉയര്‍ത്തിയ ആവശ്യമെന്ന് വിടി ബല്‍റാം പറഞ്ഞു. ആ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. അതിനുള്ള പോരാട്ടം തുടരുമെന്നും ബല്‍റാം വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിക്കു വേണ്ടിയായിരുന്നു രംഗത്തുവന്നതെന്ന ആരോപണം തങ്ങളുടെ ചിന്താശക്തിയെയും ബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണെന്ന് ബല്‍റാം ചൂണ്ടിക്കാട്ടി.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിലൂടെ പാര്‍ട്ടിയില്‍ തലമുറമാറ്റം വേണമെന്ന ആവശ്യം ഇല്ലാതാവുന്നില്ലെന്ന് ബല്‍റാം പറഞ്ഞു.

ഏതെങ്കിലും ഒരു പ്ര്‌ത്യേക ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുന്നവരല്ല, രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞ യുവ എംഎല്‍എമാരെന്ന് ഹൈബി ഈഡന്‍ അഭിപ്രായപ്പെട്ടു. പല ഗ്രൂപ്പുകളിലുമുള്ളവര്‍ അതിലുണ്ട്. അതുകൊണ്ടുതന്നെ കുര്യനെതിരെ ആര്‍ക്കെങ്കിലും വേണ്ടി രംഗത്തുവന്നു എന്നൊന്നും പറയുന്നതില്‍ അര്‍ഥമില്ല- ഹൈബി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com