കൊച്ചി: വരാപ്പുഴ കസ്റ്റഡിക്കൊലപാതകത്തില്‍ ആര്‍ടിഎഫുകാര്‍ക്കെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. ശ്രീജിത്തിനെ ആദ്യം ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഗൗരവമുള്ള പരുക്കുള്ളതായി കണ്ടില്ലേയെന്നും കോടതിയ ചേദിച്ചു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് വിധി പറയുന്നതിനായി മാറ്റിവെച്ചു
ആര്‍ടിഎഫുകാര്‍ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രോസക്യൂഷന്‍ കോടതിയെ അറിയിച്ചു. ആര്‍ടിഫുകാര്‍ സമാന്തരസേനയായി പ്രവര്‍ത്തിച്ചുവെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ട പൊലീസ് വയറ്റില്‍ മുട്ടുകാലുകുത്തിക്കൊല്ലുകയല്ല വേണ്ടതെന്നും പ്രോസിക്യഷന്‍ കോടതിയില്‍ വ്യക്തമാക്കി. ആര്‍ടിഎഫുകാര്‍ പിടികൂടുമ്പോഴുണ്ടായ മര്‍ദ്ദനത്തിലാണ് ശ്രീജിത്ത് കൊല്ലപ്പെട്ടതന്നാണ് ഡോക്ടറുടെ മൊഴിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു
അതേസമയം കസ്റ്റഡി മരണത്തില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നുവെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ശ്രീജിത്ത് ആരാണെന്നു പോലും അറിയില്ലായിരുന്നുവെന്നും വാസുദേവന്റെ വീടാക്രമിച്ച കേസിനെക്കുറിച്ചും അറിയില്ലായിരുന്നുവെന്നും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ശ്രീജിത്തിന് നേരത്തെയുളള അടിപിടിയിലാണ് പരിക്ക് പറ്റിയതെന്ന് ആശുപത്രി രേഖയിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു.
വരാപ്പുഴയിലെ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍ ടി എഫ് കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ