അബോധാവസ്ഥയിലായ കെവിനെ പുഴയില്‍ തള്ളിയതോ? മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ് സര്‍ജന്‍മാര്‍ സന്ദര്‍ശിക്കും

കെവിന്റെ മരണ കാരണം കണ്ടെത്താന്‍ പൊലീസ് സര്‍ജന്മാരുടെ സംഘം കെവിന്റ മൃതദേഹം കണ്ടെത്തിയ സ്ഥലം പരിശോധന നടത്തും
അബോധാവസ്ഥയിലായ കെവിനെ പുഴയില്‍ തള്ളിയതോ? മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ് സര്‍ജന്‍മാര്‍ സന്ദര്‍ശിക്കും

കോട്ടയം: കെവിന്റെ മരണ കാരണം കണ്ടെത്താന്‍ പൊലീസ് സര്‍ജന്മാരുടെ സംഘം കെവിന്റ മൃതദേഹം കണ്ടെത്തിയ സ്ഥലം പരിശോധന നടത്തും. തിരുവനന്തപുരത്തു ചേര്‍ന്ന ആരോഗ്യ വകുപ്പു മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.

അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ കെവിന്‍ മുങ്ങിമരിച്ചുവെന്നാണ് അന്വേഷണത്തിന്റെ സംഘത്തിന്റെ കണ്ടെത്തല്‍. മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. എന്നാല്‍ ശരീരത്തിലെ പരുക്കുകള്‍ ക്രൂരമായി മര്‍ദ്ദനമേറ്റതാണെന്ന് വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി അക്രമികള്‍ പുഴയില്‍ തള്ളിയതാണോ എന്നും സംശയം ഉയര്‍ന്നിരുന്നു

മരണം സംബന്ധിച്ച അവ്യക്തത നീക്കുന്നതിനായാണ് അന്വേഷണം സംഘം മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലിസ് സര്‍ജന്മാരുടെ സംഘമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. അന്വേഷണസംഘം നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് പരിശോധിച്ചെങ്കിലും മരണം സംബന്ദിച്ച ദുരൂഹത നീക്കാനായില്ല. ഈ സാഹചര്യത്തിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്‍മല ചാലിയക്കരയില്‍ പരിശോധന നടത്താനുള്ള തീരുമാനം. 

കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കെവിന്റെ ശരീരത്തില്‍ 16 മുറിവുകളാണ് കണ്ടെത്തിയത്. ഈ മുറിവുകള്‍ ഏല്‍ക്കാനുണ്ടായ സാഹചര്യം ചാലിയക്കരയിലുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. അടുത്ത ദിവസം തന്നെ പൊലീസ് സര്‍ജന്‍മാരുടെ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തും. മരണകാരണം സംബന്ധിച്ച കൂടുതല്‍ വ്യക്തതയ്ക്കുള്ള ശാസ്ത്രീയ പരിശോധനകളായ ഡയാറ്റം, വിസറ പരിശോധനകളുടെ ഫലവും ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ 27ന് കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം തെന്മല ചാലിയക്കരതോട്ടിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പതിനാല് പ്രതികളും പൊലീസിന്റെ കസ്റ്റഡിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com