തിരുവനന്തപുരം: രാജ്യസഭ സീറ്റ് വിഷയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പത്രസമ്മേളനം നടത്തിയ വി.എം സുധീരന് എതിരെ ഒളിയമ്പുമായി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പരസ്യപ്രസ്താവന വിലക്കിയ സ്ഥിതിക്ക് വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താനില്ലെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്റെ പരസ്യപ്രതികരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആന്ധ്രയിലെ നേതാക്കളോടും പരസ്യപ്രസ്തവാനപദേശിച്ചിട്ടുണ്ടെന്നും
ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയകാര്യ സമിതില്‍ പങ്കെടുക്കാതിരുന്നതില്‍ ചില തെറ്റിദ്ധാരണകള്‍ പരന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. താന്‍ പങ്കെടുക്കണമെങ്കില്‍ യോഗം മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ ഉടലെടിത്ത ഗ്രൂപ്പ് പോരിനെക്കുറിച്ച് വി.എം സുധീരന്‍ തുറന്നടിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്റെ താക്കീതിനെ വെല്ലുവിളിച്ചുകൊണ്ടാണ് നേതൃത്വത്തിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ സുധീരന്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തിയത്. കോണ്‍ഗ്രസിനെ ഗ്രൂപ്പ് മാനേജര്‍മാര്‍ തകര്‍ക്കുകയാണെന്ന് സുധീരന്‍ പറഞ്ഞിരുന്നു. ബാറുകള്‍ പൂട്ടിയത് തന്നോടുള്ള അസൂയ മൂത്തെന്നും സുധീരന്‍ പറഞ്ഞിരുന്നു.
നടപടി ക്രമങ്ങള്‍ പാലിക്കാത്ത 418 ബാറുകള്‍ പൂട്ടണമെന്നായിരുന്നു താന്‍ ആവശ്യപ്പെട്ടത്. ഇത് പൊതുസമൂഹം സ്വീകരിച്ചപ്പോള്‍ എന്നോടുള്ള കടുത്ത അസൂയമൂലം മുഴുവന്‍ ബാറുകളും പൂട്ടി. എന്നോടുള്ള വാശിക്കാണെങ്കിലും പൂട്ടിയ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കുള്ള ഒരു കാരണം മദ്യനയമാണെന്നാണ് എ ഗ്രൂപ്പുകാര്‍ ആരോപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാന്‍ തീരുമാനിച്ചാണ് അന്ന് കെപിസിസി യോഗത്തിനു പോയത്. എന്നാല്‍ അതിനിടയില്‍ എം എം ഹസ്സന്‍ എന്റെ രാജി ആവശ്യപ്പെട്ടു. ഇതോടെ രാജി വെക്കണ്ടെന്ന് തീരുമാനിച്ചുവെന്നും സുധീരന്‍ പറഞ്ഞു.
വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ കരാറില്‍ അദാനി ഗ്രൂപ്പിന്റ താല്‍പ്പര്യം മാത്രമാണ് സംരക്ഷിച്ചത്. സംസ്ഥാന താല്‍പര്യം ബലി കഴിച്ചു. ഉമ്മന്‍ചാണ്ടി ഏകപക്ഷീയമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എല്ലാവശങ്ങളും പരിഗണിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത ശേഷമേ കരാറില്‍ ഒപ്പിടാവൂ എന്ന് താനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയില്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചുവന്ന് രണ്ടാം ദിവസം ആരോടും ആലോചിക്കാതെ കരാറില്‍ ഒപ്പിട്ടു. ടിവി വാര്‍ത്തയിലൂടെയാണ് തീരുമാനം എടുത്ത കാര്യം അറിയുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പായതിനാല്‍ അന്ന് പ്രതികരിച്ചില്ല. ഹൈക്കമാന്‍ഡും അന്ന് ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ പല തീരുമാനങ്ങളും ഇങ്ങനെ ഏകപക്ഷീയമായിരുന്നു. സര്‍ക്കാരിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കാതെയാണ് തീരുമാനം എടുത്തതന്നെും സുധീരന്‍ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ