കോട്ടയം: കെവിന്റെ ഓര്‍മകളും പേറി സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി നീനു വീണ്ടും കൊളേജിലേക്ക്. കെവിന്റെ കൊലപാതകം നടന്നിട്ട് 17 ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. രാവിലെ കെവിന്റെ സഹോദരി നല്‍കിയ പുതിയ ഉടുപ്പിട്ട് കെവിന്റെ ചിത്രത്തിന് മുന്നില്‍ ഏറെ നേരം പ്രാര്‍ത്ഥിച്ച ശേഷം രാവിലെ കെവിന്റെ അച്ഛനൊടപ്പമാണ് നീനു മാന്നാനത്തെ കൊളേജിലേക്ക് പോയത്.
ആത്മാക്കള്‍ക്കു കാണാന്‍കഴിയുമെങ്കില്‍ ,നിറഞ്ഞ സന്തോഷത്തോടെ അവന്‍ തന്റെ യാത്ര കാണുന്നുണ്ടെന്ന് നീനു പറഞ്ഞു. അമ്മയുടെ കൈയില്‍ നിന്നും പൊതിച്ചോറ് വാങ്ങിയ ശേഷം അച്ഛന്റെ ബൈക്കിനു പിന്നില്‍ കയറി ആദ്യമായി പുറംലോകത്തേക്ക്. കെവിന്റെ മരണം കഴിഞ്ഞ ശേഷം ആദ്യമായാണ് നീനു പുറത്തേക്ക് ഇറങ്ങുന്നത്.
വീണ്ടും കോളേജില്‍ പോകാന്‍ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ എന്ന് കോട്ടയം എസ് പി യോടു ജോസഫ് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ ചെന്ന് കോളേജില്‍ പോകുന്നത് അറിയിച്ചത്.പിന്നെ മാന്നാനത്തേക്ക്.. നീനു ക്യാമ്പസിലെത്തുന്നതറിഞ്ഞ്് ക്ലാസിലെ കൂട്ടുകാരികള്‍ കാത്തിരിക്കുകയായിരുന്നു. കൂട്ടുകാരികളുടെ തുടര്‍ച്ചയായ വിളികളുമാണ് നീനുവിനെ വീണ്ടും കൊളേജില്‍ എത്തിച്ചത്
ജോസഫ് നീനുവുമായി നേരെപോയി പ്രിന്‍സിപ്പലിനെ കണ്ടു. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. പഠനം തുടരാന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തു. ഒപ്പമുണ്ടെന്ന ധൈര്യപ്പെടുത്തല്‍..പിന്നെ കൂട്ടുകാരികള്‍ക്കു നടുവിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ നടന്നുചെന്നു. മുറിവുകള്‍ മറക്കാന്‍ എല്ലാവരും പറയുമ്പോഴും ഓര്‍മകളില്‍ അവള്‍ പിടഞ്ഞു. ജോസഫും മേരിയും കെവിന്റെ സഹോദരി കൃപയും അവള്‍ക്കു താങ്ങായി. പഠിക്കാനും ജീവിതത്തെ നേരിടാനും അവരാണ് കരുത്തു പകര്‍ന്നത്. ഇനി സിവില്‍സര്‍വീസ് കോച്ചിംഗ് പുനരാരംഭിക്കണം.
നീനു ക്ലാസ് റൂമിലേക്കു കയറിപ്പോകുന്നത് ജോസഫ് ഇത്തിരിനേരം നോക്കിനിന്നു. കെവിന്റെ ജീവനറ്റ ശരീരംകണ്ട്, തന്നെ കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞുതളര്‍ന്ന പെണ്‍കുട്ടി ഒരു ഫീനിക്‌സ് പക്ഷിയായി, നഷ്ടങ്ങളുടെ ചാമ്പലില്‍നിന്ന് പറന്നുയരുന്ന കാഴച..അവള്‍ പഠിക്കട്ടെ, ഇനി ഒരുപാടു ജീവിക്കാനുള്ളതല്ലേ..അതിനു വേണ്ടത് ഞങ്ങളാല്‍ ആവുന്നത് ചെയ്തുകൊടുക്കും.'''ജോസഫിന്റെ ഉറച്ച വാക്കുകള്‍''
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ