കൊച്ചി: ബാങ്ക് ഇടപാടുകാർ നൽകുന്ന നാണയങ്ങളും ചെറിയ നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്താൻ ആളില്ലെന്ന കാരണത്താൽ സ്വീകരിക്കില്ലെന്നു പറയാൻ ബാങ്കുകൾക്ക് അവകാശമില്ലെന്നു ഹൈക്കോടതി. ചെറിയ മൂല്യമുള്ള നോട്ടുകളും നാണയങ്ങളും സ്വീകരിക്കാൻ ബാങ്കുകൾക്കു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂർ ഫോർട്ട് റോഡിലെ ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചിൽ ചെറിയ നോട്ടുകളും നാണയങ്ങളും സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ പെട്രോൾ പമ്പുടമയായ എം.സതീഷ് കുമാർ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ വിധി. പ്രതിദിനം 4.5 ലക്ഷം രൂപ പമ്പിനിന്നു ബാങ്കിലടയ്ക്കുന്നുണ്ട്.
ഇതിൽ നാണയങ്ങളും 50 രൂപ വരെയുള്ള കറൻസിയുമായി ഒന്നര ലക്ഷം രൂപയുണ്ടാകും. ഇവ എണ്ണിത്തിട്ടപ്പെടുത്താൻ ആളില്ലെന്നു ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതർ മേയ് ഏഴു മുതൽ ചെറിയ നോട്ടുകളും നാണയങ്ങളും എടുക്കില്ലെന്ന് അറിയിച്ചതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ