കോട്ടയം : സിപിഐക്കെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ്. അഴിമതിക്കെതിരെ സിപിഐയുടെ വീമ്പുപറച്ചില്‍ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമെന്ന് കേരള കോണ്‍ഗ്രസ് പരിഹസിച്ചു. പാര്‍ലമെന്റ് സീറ്റ് നാലര കോടി രൂപയ്ക്ക് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാര്‍ട്ടിയാണ് സിപിഐയെന്നും കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി ആരോപിച്ചു.
ഇതു സംബന്ധിച്ച് ലോകായുക്തയിൽ കേസ് വന്നപ്പോൾ പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് കത്തിച്ചു കളഞ്ഞെന്നു സത്യവാങ്മൂലം നൽകിയതും സിപിഐ ആണ്. ഇതിലൂടെ ലോകത്ത് ഒരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡ് സൃഷ്ടിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച പാർട്ടിയാണ് സിപിഐ. പാർട്ടിയുടെ അന്വേഷണ കമീഷൻ തന്നെ സ്ഥിരീകരിച്ച ഈ അഴിമതി തങ്ങൾ പുരപ്പുറത്ത് കയറി നിന്നു ഉദ്ഘോഷിക്കുന്ന ഏത് "ആദർശ പരിപ്രേഷ്യത്തിൽ"പ്പെട്ടതാണന്ന്, മറ്റുള്ളവർക്കു നേരെ വിരൽ ചൂണ്ടുന്നതിനു മുമ്പ് സുധാകർ റെഡ്ഡിയും കാനം രാജേന്ദ്രനും വിശദീകരിക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.
അക്രമത്തിനെതിരായ സിപിഐയുടെ നിലപാടുകള്‍ പൊള്ളത്തരമാണ്. മൂന്നുദിവസത്തിനിടെ രണ്ടുപേരുടെ ജീവനെടുത്ത പാര്‍ട്ടിയാണ് സിപിഐ. ആത്മവഞ്ചന കലയും തൊഴിലുമാക്കി ആളുകളെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും കേരള കോണ്‍ഗ്രസ് തുറന്നടിച്ചു.
കേരള കോണ്‍ഗ്രസ് ഒരു മുന്നണിയുടെയും പിറകെ പോയിട്ടില്ല. ആരോടും മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ല. എന്നിട്ടും സിപിഐ കേരള കോണ്‍ഗ്രസിനെതിരെ രംഗത്തുവരുന്നത് അവരുടെ അസ്തിത്വ ഭയം കൊണ്ടാണെന്നും കേരള കോണ്‍ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കേരള കോണ്‍ഗ്രസ് ലീഡര്‍ കെ എം മാണി അഴിമതിക്കാരന്‍ തന്നെയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ആവര്‍ത്തിച്ചിരുന്നു. അഴിമതിക്ക് വലിപ്പചെറുപ്പമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മാണിക്കെതിരായ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഉല്‍പ്പന്നമാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. കെ എം മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സിപിഐ സംസ്ഥാന നേതൃത്വം കടുത്ത ഭാഷയില്‍ എതിര്‍ക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ