കൊച്ചി: മലയാറ്റൂര്‍ പള്ളിയിലെ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊല്ലാന്‍ കപ്യാര്‍ ജോണിയെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യം. മൂന്നുമാസം മുന്‍പ് സ്വഭാവ ദ്യൂഷ്യം ആരോപിച്ച് കപ്യാര്‍ ജോണി വട്ടപ്പറമ്പിനെ പളളിയില്‍ നിന്ന് പുറത്താക്കിയ നടപടിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂന്ന് മാസത്തേക്കായിരുന്നു പുറത്താക്കിയതെങ്കിലും തിരിച്ചെടുക്കാന്‍ ഫാദര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പള്ളിയിലെത്തിയ കപ്യാര്‍ ഫാദറുമായി വഴിക്കിടുകയായിരുന്നു. തുടര്‍ന്ന കൈയില്‍ സൂക്ഷിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു.
സ്ഥിര മദ്യപാനിയായ ഇയാള്‍ കപ്യാര്‍ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടായിരുന്നു ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സഭാധികൃതര്‍ വ്യക്തമാക്കി. വൈദികനെ ആക്രമിച്ചശേഷം കാട്ടിലേക്ക് രക്ഷപെട്ട മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയോടെയാണ് സംഭവം.
മലയാറ്റൂര്‍ പളളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് അഭിമുഖം നല്‍കിയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്പന്‍ വികാരിയെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ വികാരിയെ കുത്തുകയായിരുന്നു. കുത്തേറ്റിട്ടും ഏറെ വൈകിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുന്നതിനുമുന്‍പായി രക്തം വാര്‍ന്ന് മരണത്തിന് കീഴടങ്ങിയിരുന്നു.
ഇരുവര്‍ക്കുമിടയില്‍ നേരത്തേ മുതല്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായും സൂചനയുണ്ട്. ഇടതു തുടയില്‍ ആഴത്തിലേറ്റ് കുത്താണ് മരണത്തിലേക്ക് നയിച്ചത്. ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകര്‍ത്തിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.കൊച്ചി ചേരാനെല്ലൂര്‍ സ്വദേശിയാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ