നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനം നല്‍കാനാവില്ല ; കോടതിയെ സമീപിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

നഴ്‌സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്‌മെന്റുകള്‍
നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനം നല്‍കാനാവില്ല ; കോടതിയെ സമീപിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

കൊച്ചി : നഴ്‌സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്‌മെന്റുകള്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം വേതനം നല്‍കാനാവില്ല. സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളം സ്വീകാര്യമല്ലെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. 

നേരത്തെ വേതന വര്‍ധന സംബന്ധിച്ച് ഈ മാസം 31 നകം ഉത്തരവ് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം പ്രഖ്യാപിച്ച നഴ്‌സുമാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നാളെ മുതല്‍ തുടങ്ങാനിരുന്ന കൂട്ട അവധിയെടുക്കല്‍ സമരം പിന്‍വലിച്ചതായി നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചിരുന്നു. 

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അറിയിച്ചിരുന്നു. സമരത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 നാണ്, നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം  20,000 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തീരുമാനം ഒട്ടുമിക്ക ആശുപത്രി മാനേജ്‌മെന്റുകളും നടപ്പാക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചുമുതല്‍ പണിമുടക്ക് നടത്താനായിരുന്നു തീരുമാനം. 

പണിമുടക്കിനെതിരെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെയാണ്, ആറാം തീയതി മുതല്‍ ലീവെടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്. അതേസമയം വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം തുടരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com