തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കണ്ണൂർ പഴയങ്ങാടിക്കടുത്ത ശ്രീസ്ഥ സ്വദേശി വിജേഷ് കുമാറിനെയാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ ലാൻഡ‌് ലൈനിലേക്കാണ് ഫോൺ കോൾ വന്നത്. ഉടൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ, പൊലീസ് മേധാവി ലോക്നാഥ് ബഹ്റ എന്നിവർക്കും സന്ദേശം കൈമാറുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺകോൾ വന്നത് കണ്ണൂർ ജില്ലയിൽ നിന്നാണെന്ന് മനസിലാക്കിയതിനെ തുടർന്ന്, കൂടുതൽ അന്വേഷണത്തിൽ കോളിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു.
സമാന സംഭവത്തിൽ ഇയാൾക്കെതിരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2016 സപ്തംബർ 18ന് സി.പി.എം പയ്യന്നൂർ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഏരിയാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി. യുവാവിന് ആർ.എസ്.എസുമായി ബന്ധമുണ്ടെന്നും ഇടക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്നും കണ്ണൂർ ഡിവൈ.എസ്.പി പി.സദാനന്ദൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള ഭീഷണിയായതുകൊണ്ട് പൊലീസ് ഗൗരവത്തോടെയാണ് കേസ് അന്വേഷിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ