തിരുവനന്തപുരം : അഭയ കേസില്‍ ഫാദര്‍ ജോസ് പൂതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കി. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും സിബിഐ കോടതി ഉത്തരവിട്ടു. ഇവര്‍ക്കെതിരെ സിബിഐ സമര്‍പ്പിച്ച തെളിവുകള്‍ കോടതി ശരിവെച്ചു. കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി.
ജോസ് പൂതൃക്കയില്‍ കോണ്‍വെന്റില്‍ വന്നതിന് തെളിവില്ലെന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിലയിരുത്തി. തങ്ങൾക്കെതിരായ കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളുടെ മൊഴി സിബിഐ ഭീഷണിപ്പെടുത്തി എഴുതി തയാറാക്കിയതാണെന്നുമാണ് പ്രതികൾ വാദിച്ചത്. എന്നാൽ, രാത്രികാലങ്ങളിൽ ഇരുവികാരിമാരും കോൺവന്റിലെ മതിൽ ചാടിക്കടന്ന് സിസ്റ്റർ സെഫിയെ കാണാൻ എത്തിയിരുന്നതായി സാക്ഷി മൊഴികളുണ്ട്. സിസ്റ്റർ സെഫിയും പുരോഹിതന്മാരുമായുള്ള അവിഹിത ബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് സിബിഐ വാദിച്ചത്.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പത് മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോർട്ട് നൽകി. എന്നാൽ, സംസ്ഥാന സർക്കാറിന്റെ ശുപാർശ പ്രകാരം 1993 മാർച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. മൂന്നുതവണ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ കോടതിയുടെ അനുമതി തേടി. എന്നാൽ, മൂന്നു പ്രാവശ്യവും റിപ്പോർട്ട് തള്ളിയ കോടതി കേസിൽ തുടരന്വേഷണം നടത്താൻ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു.
കേസിന്റെ വിചാരണ മാര്‍ച്ച് 14 ന് സിബിഐ കോടതിയില്‍ ആരംഭിക്കും. പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയതോടെ മൂന്ന് പ്രതികളാകും വിചാരണ നേരിടേണ്ടി വരിക. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി, തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിള്‍ എന്നിവരാകും വിചാരണ നേരിടേണ്ടിവരിക. സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതിരുന്ന മൈക്കിളിനെ കോടതിയാണ് കേസില്‍ നാലാംപ്രതിയാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ