കെ കെ രമക്കെതിരെ മുഖ്യമന്ത്രി ; ഡൽഹിയിലെ സമരം സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനുള്ള ശ്രമം

അടങ്ങാത്ത പക സൂക്ഷിക്കുന്നവർക്ക് അശ്വത്ഥാമാവിന്റെ ​ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കെ കെ രമക്കെതിരെ മുഖ്യമന്ത്രി ; ഡൽഹിയിലെ സമരം സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനുള്ള ശ്രമം

തിരുവനന്തപുരം : ആർഎംപി നേതാവ് കെ കെ രമക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ കഴിഞ്ഞദിവസം ഒരാൾ സമരം ഇരുന്നു. ഇത് സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ്. രമയുടെ സമരത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ആർഎംപിയുടെ സ്പോൺസർഷിപ്പ് പലർക്കുമുണ്ട്. കാര്യങ്ങൾ മനസ്സിലാക്കി പലരും ആർഎംപിയിൽ നിന്നും മാറുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വടകര, നാദാപുരം മേഖലകളിൽ കോൺഗ്രസ്, മുസ് ലിം ലീഗ്, ആർ.എം.പി പ്രവർത്തകർക്ക് നേരെയുള്ള സി.പി.എം ആക്രമണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

ആർ.എം.പിയിൽ നിന്ന് ചിലർ കുടുംബത്തോടൊപ്പം സിപിഎമ്മിലേക്ക് വന്നതാണ് സംഘർഷങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ ഒരിടത്തും അക്രമങ്ങളില്ലെന്നും ഇതുവരെ 20 കേസുകൾ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആർ.എം.പി ഒഞ്ചിയം കമ്മിറ്റി ഒാഫീസിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ 14 ആർ.എം.പി പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ആറു വർഷം കഴിഞ്ഞിട്ടും സിപിഎമ്മിന് പക തീരുന്നില്ല എന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ടിപിയെ വധിച്ചതോടെ പക അവസാനിച്ചെന്നാണ് കരുതിയത്. എന്നാൽ ടിപിയെ കൊന്ന് ആറു വർഷം കഴിഞ്ഞിട്ടും അടങ്ങാത്ത പകയാണ് സിപിഎമ്മിനോട്. അടങ്ങാത്ത പക സൂക്ഷിക്കുന്നവർക്ക് അശ്വത്ഥാമാവിന്റെ ​ഗതി വരുമെന്നും ചെന്നിത്തല പറഞ്ഞു. 

വടകര, നാദാപുരം മേഖലകളിൽ കോൺഗ്രസ്, മുസ് ലിം ലീഗ്, ആർ.എം.പി പ്രവർത്തകർക്ക് നേരെയുള്ള സിപിഎം  ആക്രമണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കൽ അബ്ദുല്ലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സിപിഎം അല്ലാത്തവർക്കൊന്നും വടകരയിൽ പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പാറക്കൽ അബ്ദുല്ല ആരോപിച്ചു. ആർ.എം.പി ഒാഫീസിൽ നിന്ന് കണ്ടെടുത്തത് തുരുമ്പിച്ച ആയുധങ്ങളാണെന്നും അബ്ദുല്ല ചൂണ്ടിക്കാട്ടി. 

വടകരയെ കുറിച്ച് പറഞ്ഞതിൽ വിശദീകരണം നൽകാനുണ്ടെന്ന സ്ഥലം എം.എൽ.എ സി.കെ. നാണുവിന്‍റെ ആവശ്യം സ്പീക്കർ അനുവദിച്ചു. ഇത്ത് പ്രതിപക്ഷ ബഹളത്തിന് കാരണമായി.  ഇത് അനുവദിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ച പ്രതിപക്ഷം പ്രതിഷേധവുമായി രണ്ടു തവണ നടുത്തളത്തിൽ ഇറങ്ങി. ഇതേതുടർന്ന് സ്പീക്കർ സഭാ നടപടികൾ താൽകാലികമായി നിർത്തിവെച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com