പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ സ്ത്രീ ചിരിച്ച നിഷ്‌കളങ്കമായ ചിരി എന്നെ പിന്തുടരുന്നു: ശാരദക്കുട്ടി

മൂത്രപ്പുരകൾ നിരത്തുകളിൽ ഉണ്ടാകുന്നതു വരെ ഉറപ്പുണ്ട്, ഞങ്ങളെ ആരും തുറിച്ചു നോക്കില്ല. കാരണം ഈയവസ്ഥക്ക് എല്ലാവരും ഒരേ പോലെ കാരണക്കാരാണ്. 
പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ സ്ത്രീ ചിരിച്ച നിഷ്‌കളങ്കമായ ചിരി എന്നെ പിന്തുടരുന്നു: ശാരദക്കുട്ടി

ണ്‍മൂത്രം ചവിട്ടാതെ വഴിനടക്കാനാവാത്ത നാട്ടില്‍ സ്ത്രീകള്‍ക്ക് മൂത്രം പിടിച്ച് നിര്‍ത്തി യാത്ര ചെയ്യേണ്ടി വരുന്നു. 'ഭക്ഷണം കഴിക്കാതെ ടോയ്‌ലറ്റില്‍ പോകാനായി മാത്രം ഹോട്ടലുകളെ തുടരെത്തുടരെ ആശ്രയിക്കാനും വയ്യ'- വനിതാദിനത്തില്‍ ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. 

'വാരാണസിയിലെ തെരുവുകളില്‍ സ്വന്തം പാവാട നിവര്‍ത്തിയിട്ടിരുന്ന് പെണ്‍കുട്ടികളും സ്ത്രീകളും പൊതുവഴികളില്‍ മൂത്രമൊഴിക്കുന്നത് ഞാന്‍ ഈയിടെ കണ്ടു. ഞാന്‍ അത്ഭുതത്തില്‍ അറിയാതെ നോക്കിപ്പോയപ്പോള്‍ നിഷ്‌കളങ്കമായി ആ സ്ത്രീകള്‍ ചിരിച്ച ചിരി മനസ്സില്‍ നിന്നു മായില്ല. അപ്പോഴും ഞങ്ങള്‍ മൂത്രമടക്കിപ്പിടിച്ചു നില്‍ക്കുകയായിരുന്നു'- ശാരദക്കുട്ടി പറഞ്ഞു.

അടിവയറ്റില്‍ കുത്തിപ്പിടിക്കുന്ന വേദനയുമായാണ് ഇതെഴുതുന്നത്.., എന്ന് തുടങ്ങുന്ന കുറിപ്പ്, ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ വൃത്തിയുള്ള മൂത്രപ്പുരയില്ല എന്ന യാഥാര്‍ത്ഥ്യം ഊട്ടിയുറപ്പിക്കുന്നു. മൂത്രമൊഴിക്കാന്‍ പൊതുസൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അത് പിടിച്ച് നിര്‍ത്താതെ, ലജ്ജിക്കാതെ, വൃത്തിയും വെടിപ്പും, പൊതുമര്യാദകളും നോക്കാതെ മൂത്രമൊഴിക്കാന്‍ കൂടി പറയുന്നതാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

അടിവയറ്റിൽ കുത്തിപ്പിടിക്കുന്ന വേദനയുമായാണ് ഇതെഴുതുന്നത്.കടുത്ത യൂറിനറി ഇൻഫെക്ഷൻ. ദിവസേനയുള്ള യാത്രകൾ, കടുത്ത ചൂട്. ധാരാളം വെള്ളം കുടിക്കുന്ന ആളായിട്ടും നാട്ടിലെ പൊതു മൂത്രപ്പുരകളുടെ അഭാവം മൂലം മൂത്രം പിടിച്ചു നിർത്തി യാത്ര ചെയ്യേണ്ടി വരുന്നു. ഭക്ഷണം കഴിക്കാതെ ടോയ്ലറ്റിൽ പോകാനായി മാത്രം ഹോട്ടലുകളെ തുടരെത്തുടരെ ആശ്രയിക്കാനും വയ്യ. എത്രയോ കാലമായുള്ള കേരളത്തിലെ സ്ത്രീകളുടെ ആവലാതിയാണിത്. ആൺമൂത്രം ചവിട്ടാതെ വഴി നടക്കാൻ വയ്യാത്ത നാടാണിത്.

വാരാണസിയിലെ തെരുവുകളിൽ സ്വന്തം പാവാട നിവർത്തിയിട്ടിരുന്ന് പെൺകുട്ടികളും സ്ത്രീകളും പൊതുവഴികളിൽ മൂത്രമൊഴിക്കുന്നത് ഞാൻ ഈയിടെ കണ്ടു. ഞാൻ അത്ഭുതത്തിൽ അറിയാതെ നോക്കിപ്പോയപ്പോൾ നിഷ്കളങ്കമായി ആ സ്ത്രീകൾ ചിരിച്ച ചിരി മനസ്സിൽ നിന്നു മായില്ല. അപ്പോഴും ഞങ്ങൾ മൂത്രമടക്കിപ്പിടിച്ചു നിൽക്കുകയായിരുന്നു.

ധാരാളം വെള്ളം കുടിക്കൂ എന്ന് കുട്ടികളോടു പറയുമ്പോൾ പെൺകുട്ടികൾ പറയുന്നു, സ്കൂളിലെ ടോയ്ലറ്റുകൾക്ക് വൃത്തിയില്ല എന്ന്. പണ്ട് ഇതിലും വൃത്തികെട്ട വലിയ ഒരു ഓവുപുരയായിരുന്നു ഞങ്ങളുടെ സ്കൂളിലെ മൂത്രപ്പുര. മൂത്രമൊഴുകിപ്പരന്നു കിടന്നിരുന്ന ആ മൂത്രപ്പുരകളിലായിരുന്നു വൃത്തിയൊന്നുമോർക്കാതെ ഞങ്ങൾ ഓടിപ്പോയിരുന്നു മൂത്രമൊഴിച്ചിരുന്നത്. ഇന്ന് കേരളത്തിലെ വിദ്യാലയങ്ങളുടെ മാന്യതയും ഒപ്പം ടോയ്ലറ്റുകളുടെ വൃത്തിയും വർദ്ധിച്ചു. പക്ഷേ, അതിലും വലിയ ഡ്രൈ ക്ലീൻ ടോയ് ലറ്റ് സംസ്കാരം വീടുകളുടെ ശീലമായതോടെ നമ്മുടെ പെൺകുട്ടികൾ നനവുള്ള ടോയ്ലറ്റുകളിൽ കയറില്ല. സാധാരണ ദിനങ്ങളിലും ആർത്തവ ദിനങ്ങളിലും അവർ മൂത്രമടക്കിപ്പിടിച്ചു നടക്കുന്നു. മൂത്രാശയ രോഗങ്ങൾ എന്തൊക്കെ ഗുരുതരമായ അവസ്ഥകളിലേക്കാകും അവരെ കൊണ്ടുചെന്നെത്തിക്കുക. ഇപ്പോൾ എന്റെ അടിവയറ്റിൽ ഞാനനുഭവിക്കുന്ന ഈ കൊടും വേദന നാളെ നമ്മുടെ ഒരു പെൺകുഞ്ഞും അനുഭവിക്കാതിരിക്കട്ടെ.

പണ്ട് മൂത്രം മുട്ടിയാൽ മുറ്റത്തും പറമ്പിലും പെണ്ണുങ്ങളും മൂത്രമൊഴിക്കുമായിരുന്നു. നമുക്ക് പരസ്പരം മറയാകാം. മൂത്രമടക്കിപ്പിടിക്കരുത്. അതുണ്ടാക്കുന്ന വേദന താങ്ങാനാവാത്തതാണ്. ഒരു സുഹൃത്ത്, ആണോ പെണ്ണോ മറ്റൊരു സ്ത്രീക്ക് മറയായി, തുണയായി നിന്നാൽ മതി. മൂത്രപ്പുരകൾ നിരത്തുകളിൽ ഉണ്ടാകുന്നതു വരെ ഉറപ്പുണ്ട്, ഞങ്ങളെ ആരും തുറിച്ചു നോക്കില്ല. കാരണം ഈയവസ്ഥക്ക് എല്ലാവരും ഒരേ പോലെ കാരണക്കാരാണ്. പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ സ്ത്രീ ചിരിച്ച നിഷ്കളങ്കമായ ചിരി എന്നെ പിന്തുടരുന്നു. പരസ്പരം സഹായിക്കാം. സർക്കാരുകൾ കണ്ണു തുറക്കുംവരെ.. നമ്മുടെ പെൺകുട്ടികളോട് ധാരാളം വെള്ളം കുടിക്കുവാൻ മാത്രമല്ല ,ധാരാളം മൂത്രമൊഴിക്കുവാനും പറയൂ.ലജ്ജിക്കാതെ, വൃത്തിയും വെടിപ്പും, പൊതുമര്യാദകളും നോക്കാതെ. കാരണം അടിവയറ്റിൽ കുത്തിത്തുളഞ്ഞു കയറുന്ന ഈ വേദന അവർക്കു താങ്ങാനാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com