കൊച്ചി : വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. ജേക്കബ് തോമസിനെ ബിനാമിദാർ അഥവാ ബിനാമി ഇടപാടുകാരൻ എന്ന് കോടതി വിശേഷിപ്പിച്ചു. തമിഴ്നാട്ടിൽ വാങ്ങിയ ഭൂസ്വത്തുക്കൾ ആസ്തിവിവരങ്ങളിൽ ചേർക്കാതെ മറച്ചുവച്ചതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ നിരീക്ഷണം നടത്തിയത്.
തമിഴ്നാട്ടിലെ വിരുതുനഗറില്‍ ഇസ്രാ അഗ്രോടെക് ലിമിറ്റഡ് എന്ന കമ്പനിക്കായി വാങ്ങിയ അന്‍പത് ഏക്കറോളം ഭൂമിയുടെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനാണ് എന്ന നിഗമനത്തില്‍ കോടതി എത്തിയത്. ഭൂമി വാങ്ങിയത് തന്റെ പേരിലാണെന്ന് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്‌തകത്തില്‍ ഡിജിപി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ രേഖയില്‍ ജേക്കബ് തോമസിന്റെ വിലാസമായി കാണിച്ചിട്ടുള്ളത്, എറണാകുളം മറൈന്‍ ഡ്രൈവിലെ പ്രിന്‍സി വേള്‍ഡ് ട്രാവല്‍സ് എന്ന മറ്റൊരു കമ്പനിയുടെ ഓഫീസാണ്.
ഇസ്രാ അഗ്രോടെക്കിന് ജേക്കബ് തോമസ് എന്ന പേരില്‍ മറ്റൊരു ഡയറക്ടര്‍ ഇല്ലെന്ന് കോടതി ഉറപ്പുവരുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1988ലെ ബെനാമി ഇടപാട് നിരോധന നിയമം പ്രകാരം ജേക്കബ് തോമസിനെ ബിനാമിദാര്‍ അഥവാ ബിനാമി ഇടപാടുകാരന്‍ എന്ന് വിളിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടത്. ബിനാമി നിയമപ്രകാരം സർക്കാർ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഹർജി കോടതി തള്ളി. എന്നാൽ സര്‍ക്കാരിനെ സമീപിക്കുമെന്നും നിയമനടപടികള്‍ തുടരുമെന്നും പരാതിക്കാരനായ ടിആര്‍ വാസുദേവന്‍ പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ