ന്യൂഡല്‍ഹി : ഐപിഎല്‍ ടീമായിരുന്ന കൊച്ചിന് ടസ്കേഴ്സിന് ആശ്വാസമേകുന്ന വിധിയുമായി സുപ്രീംകോടതി. ടസ്കേഴ്സിന് 550 കോടി രൂപ നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടട്രോള് ബോര്‍ഡിനോട് സുപ്രീംകോടതി ഉത്തരവിട്ടു. 18 ശതമാനം വാര്‍ഷിക പലിശ അടക്കം തുക നല്‍കാനാണ് കോടതി വിധി. ഇതനുസരിച്ച് ടസ്കോഴ്സിന് 800 കോടിയേളം രൂപ ബിസിസിഐ നല്‍കേണ്ടി വരും.
ഐപിഎല്ലില്‍ നിന്നും വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയതിനാണ് നടപടി.
തര്‍ക്കപരിഹാര കോടതി നിശ്ചയിച്ച തുക ശരിവെച്ചാണ് സുപ്രീംകോടതി. ആര്ബിട്രേഷന് വകുപ്പിലെ പുതിയ നിയമങ്ങളാണ് ബാധകമാകുകയെന്ന ബിസിസിഐ നിലപാട് കോടതി തള്ളി. കൊച്ചിന് ടസ്കേഴ്സിന്റേത് പുതിയ നിയമത്തിന് മുന്‍പുള്ളതാണെന്നും കോടതി വിലയിരുത്തി.
റെന്ദേവൂ സ്പോര്‍ട്സ് വേള്‍ഡ് എന്നപേരില്‍ അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് 2011-ല്‍ കൊച്ചിന് ടസ്കേഴ്സ് എന്ന ടീം രൂപവത്കരിച്ചത്. 1560 കോടി രൂപയാണ് കേരള ടീമിന് ഐ.പി.എല്ലിലേക്കുള്ള പ്രവേശത്തിനായി വെക്കേണ്ടിവന്ന ലേലത്തുക. 2011 സീസണിൽ കളിച്ച കൊച്ചി ടസ്കേഴ്സിനെ ബാങ്ക് ഗാരൻറി നൽകാത്തതിന്റെ പേരിലാണ് ബി.സി.സി.ഐ പിരിച്ചുവിട്ടത്. കൊച്ചി ടീമിന്റെ എതിര്‍പ്പ് വകവെക്കാതെ അവര്‍ നല്കിയ ബാങ്ക് ഗ്യാരണ്ടിയില്‍നിന്ന് 156 കോടി രൂപ ബി.സി.സി.ഐ. പണമാക്കി പിന്‍വലിക്കുകയും ചെയ്തു.
പുറത്താക്കുന്നതിനുമുമ്പ് 340 കോടി രൂപ ടീം ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും കണക്കാക്കാതെയായിരുന്നു ബി.സി.സി.ഐ.യുടെ നടപടി. ഇതോടെയാണ് കൊച്ചി ടീം ആര്‍ബിട്രേറ്ററെ സമീപിച്ചത്.തുടര്‍ന്ന് തര്‍ക്ക പരിഹാരത്തിലൂടെ തീരുമാനിച്ച തുകയാണ് 550 കോടി. എന്നാൽ ആർബിട്രേറ്റർ ഉത്തരവിനെതിരെ ബി.സി.സി.ഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ