കൊച്ചി: ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ പ്രതികളെ സാഹായിക്കുന്ന പ്രവണതയാണ് ദൃശ്യമാവുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. കേസില്‍ യുഎപിഎ ചുമത്തിയതിന് എതിരായ സത്യവാങ്മൂലം പരാമര്‍ശിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം.
നിരവധി പൊരുത്തക്കേടുകളുള്ള സത്യവാങ്മൂലമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ സഹായിക്കാന്‍ സഹായിക്കുന്ന പ്രവണതയാണ് ദൃശ്യമാവുന്നത്. ബോംബ് എറിയുന്നവര്‍ വെറുതെ നടക്കുകയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ച് പരിഹസിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നാലു പ്രതികള്‍ ആണ് സി ബി ഐ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇക്കാര്യമാണ് സത്യവാങ്ങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ചുമതലപ്പെടുത്തിയ ശേഷം പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് തന്നെയാണെന്ന് സിബിഐയുടെ നിലപാട്. കേസിലെ 25ാം പ്രതിയായ പി. ജയരാജനാണ് കുറ്റകൃത്യത്തിലെ മുഖ്യ ആസൂത്രകന്‍ എന്നാണ് സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ (56), തലശേരി ഈസ്റ്റ് കതിരൂര്‍ സ്വദേശികളായ കുന്നുമ്മല്‍ റിജേഷ് (റിജു–39), കട്ട്യാല്‍ മീത്തല്‍ മഹേഷ് (39), കുളപ്പുറത്തുകണ്ടി സുനില്‍ കുമാര്‍ (42), കണ്ണൂര്‍ കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ മംഗലശേരി വി.പി. സജിലേഷ് (31) എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായവരുടെ കുടുംബത്തിലെ അംഗമായിരുന്ന മനോജ്, പിതാവിന്റെ മരണശേഷം ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. കണ്ണൂരില്‍ പ്രവര്‍ത്തകര്‍ സിപിഎം വിട്ടുപോവുന്ന പ്രവണത തടയാനായി 1997ല്‍തന്നെ മനോജിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇതിനിടെ 1999ല്‍ പി. ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മനോജും പ്രതിയായി. 2009ല്‍ വീണ്ടും മനോജിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും സിബിഐ ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ