കോര്‍ കമ്മിറ്റിയിലെ രൂക്ഷവിമര്‍ശനം : നിലപാട് തിരുത്തി വി മുരളീധരന്‍ ; 'ചെങ്ങന്നൂരില്‍ ആരുടെ വോട്ടും വാങ്ങും'

കുമ്മനം രാജശേഖരന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. അത് തന്നെയാണ് തന്റെയും നിലപാടെന്ന് മുരളീധരന്‍
കോര്‍ കമ്മിറ്റിയിലെ രൂക്ഷവിമര്‍ശനം : നിലപാട് തിരുത്തി വി മുരളീധരന്‍ ; 'ചെങ്ങന്നൂരില്‍ ആരുടെ വോട്ടും വാങ്ങും'

തിരുവനന്തപുരം : കെ എം മാണി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബിജെപി നേതാവ് വി മുരളീധരന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരുടെയും വോട്ടും വാങ്ങുമെന്ന് വി മുരളീധരന്‍ പറഞ്ഞു. കുമ്മനം രാജശേഖരന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. അത് തന്നെയാണ് തന്റെയും നിലപാടെന്ന് മുരളീധരന്‍ പറഞ്ഞു. 

ബിഡിജെഎസിന് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്തും. ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങല്‍ രമ്യമായി പരിഹരിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. കെ എം മാണിയെ ചൊല്ലി പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നത ഗ്രൂപ്പുചേരിതിരിവായി പുറത്തെത്തിയിരുന്നു. 

ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പാര്‍ട്ടി നേതൃത്വത്തിന് വി മുരളീധരനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. മുരളീധരന്റെ പ്രസ്താവന ചെങ്ങന്നൂരില്‍ ദോഷം ചെയ്യും. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഇക്കാര്യം നേരത്തെ പറയണമായിരുന്നു. കേന്ദ്രനേതൃത്വം നിര്‍ബന്ധിച്ചിട്ടാണ് മല്‍സരത്തിന് ഇറങ്ങിയതെന്നും ശ്രീധരന്‍പിള്ള പരാതിയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ മുന്‍ നിലപാട് തിരുത്തി രംഗത്തെത്തിയത്.

കെ എം മാണിയുമായി സഹകരിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് മുരളീധരന്‍ കഴിഞ്ഞദിവസം നടത്തിയത്. അഴിമതിക്കാരായവരെ എന്‍ഡിഎയില്‍ എടുക്കില്ല. എന്‍ഡിഎയുടെ ആശയ ആദര്‍ശങ്ങള്‍ അംഗീകരിക്കുന്നവരെ മാത്രമേ മുന്നണിയുമായി സഹകരിപ്പിക്കൂ. മുന്നണിയില്‍ വരണമെങ്കില്‍ കെ എം മാണി നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com