'ചെങ്ങന്നൂരില്‍ മാണിയുമായി സഹകരണം വേണ്ട' ; കാനം പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ കേന്ദ്രനേതൃത്വം

കേരള കോണ്‍ഗ്രസുമായി സഹകരണത്തില്‍ കാനം പറഞ്ഞതാണ് സിപിഐ നിലപാട്. കേരളത്തിലെടുത്തത് തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും ഡി രാജ
'ചെങ്ങന്നൂരില്‍ മാണിയുമായി സഹകരണം വേണ്ട' ; കാനം പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ എം മാണിയുമായി സഹകരണം വേണ്ടെന്ന് സിപിഐ കേന്ദ്രനേതൃത്വം. ഇക്കാര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തന്നെയാണ് കേന്ദ്രനേതൃത്വത്തിനുമെന്ന് സിപിഐ നേതാവ് ഡി രാജ വ്യക്തമാക്കി. കേരള കോണ്‍ഗ്രസുമായി സഹകരണത്തില്‍ കാനം പറഞ്ഞതാണ് സിപിഐ നിലപാട്. കേരളത്തിലെടുത്ത തീരുമാനം തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും ഡി രാജ വ്യക്തമാക്കി. 

ചെങ്ങന്നൂരില്‍ കെ എം മാണിയുടെ പാര്‍ട്ടിയെ സഹകരിപ്പിക്കാമെന്ന് സിപിഎം-സിപിഐ കേന്ദ്രനേതൃത്വങ്ങള്‍ തമ്മില്‍ ധാരണയിലെത്തി എന്ന് റിപ്പോട്ടുകള്‍ വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കേന്ദ്രനേതൃത്വം രംഗത്തെത്തിയത്. മാണിയുമായുള്ള സഹകരണ വിഷയത്തിലുള്ള തര്‍ക്കം കേരളത്തില്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

അതേസമയം ചെങ്ങന്നൂരില്‍ കെ എം മാണിയുടെ കേരള കോണ്‍ഗ്രസിന്റെ വോട്ടില്ലാതെ ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന് വിജയിക്കാനാകുമെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നത്. കേരള കോണ്‍ഗ്രസിനോടുള്ള സിപിഐ നിലപാട് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അതില്‍ മാറ്റമില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ മുന്നണി ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായം വ്യക്തമാക്കുമെന്നും കാനം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com